കങ്കണയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി നടൻ അന്നു കപൂർ. എല്ലാ സ്ത്രീകളെയും താന്‍ ആദരിക്കുന്നുണ്ടെന്നും ഒരു സ്ത്രീയെയും അനാദരിക്കാന്‍ കഴിയില്ലെന്നുമാണ് അന്നുവിന്‍റെ വിശദീകരണം. ഏതെങ്കിലും വ്യക്തിയെയോ സ്ഥലത്തെയോ വസ്തുവിനെയോ അറിയാത്തത് ഒരു തെറ്റോ കുറ്റമോ അല്ല. അതുകൊണ്ടുതന്നെ എനിക്ക് താങ്കളെ അറിയില്ല. അതൊരു സ്ത്രീയുടെ അന്തസ്സിനെ അവഹേളിക്കലായി കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കങ്കണയെ അഭിസംബോധന ചെയ്തായിരുന്നു എക്‌സില്‍ വിശദമായ പോസ്റ്റിട്ടത്.
രാജ്യത്തെ നിയമങ്ങളും വ്യവസ്ഥകളും അറിയാതിരിക്കുന്നത് അബദ്ധങ്ങള്‍ പിണയാനും ശിക്ഷ ക്ഷണിച്ചുവരുത്താനും ഇടയാക്കിയേക്കാം. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യംചോദിക്കുന്നത് പുതിയ വിഷയങ്ങളില്‍നിന്ന് എന്തെങ്കിലും മസാല ഉണ്ടാക്കാനാണ്. എന്റെ തുറന്നുപറച്ചിലില്‍നിന്ന് അതുണ്ടാക്കാനും അവര്‍ക്കായി. രാഷ്ട്രീയവുമായും ഏതെങ്കിലും മതവുമായും എനിക്കൊരു ബന്ധവുമില്ല. ഞാനൊരു സാധാരണ മനുഷ്യനാണ്. പ്രത്യേകിച്ചൊരു കഴിവുമില്ല. എന്തെങ്കിലും അപകീര്‍ത്തികരമായ കാര്യം ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. താന്‍ പറഞ്ഞതിന് ഉത്തരവാദിയാണെങ്കിലും മറ്റുള്ളവര്‍ ചിന്തിക്കുന്നതിന് ഉത്തരവാദിത്തമേറ്റെടുക്കാന്‍ തനിക്കാകില്ലെന്നും അന്നു കപൂര്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
കങ്കണയെക്കുറിച്ച് അന്നു കപൂർ പറഞ്ഞത്
'ഹമാരേ ബാരാ' എന്ന ചിത്രത്തിന് വേണ്ടി നടത്തിയ വാർത്താ സമ്മേളനത്തിനിടെ, കരണത്തടി വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ, (യേ കങ്കണാ ജി കൗൻ ഹേ? ദയവായി ബറ്റാവോ നാ കൌൻ ഹൈ? സാഹിർ ഹേ ആപ് പൂച്ച് രഹേ ഹേ തോ കോയി ബഹുത് ബദി നായിക ഹോംഗി? സുന്ദര് ഹേ ക്യാ?) ആരാണ് ഈ കങ്കണ? വലിയ നായികയാണോ? സുന്ദരിയാണോ? എന്നാണ് അന്നു കപൂര്‍ പ്രതികരിച്ചത്.
കങ്കണയുടെ പ്രതികരണം
വിജയികളായ സ്ത്രീകളെ വെറുക്കുന്ന അന്നു കപൂറിന്റെ ശൈലിയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?അവള്‍ സുന്ദരിയാണെങ്കില്‍ കൂടുതല്‍ വെറുപ്പായി. ശക്തയായ സ്ത്രീ കൂടിയാണെങ്കില്‍ അതിലും ശക്തമായി വെറുക്കുന്ന ഈ ശൈലി ശരിയാണോ? എന്നാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയല്‍ കങ്കണ ചോദിച്ചത്?
അന്നു കപൂറിന്‍റെ വിവാദ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ശക്തമായതോടെ നടന്‍ തന്നെ ഒടുവില്‍ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.