വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം പേറുന്ന വയനാടിന് കൈത്താങ്ങായി നടി നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും. ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ കൈമാറി. വിഘ്നേഷ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ ദുരന്തഭൂമിയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് ഞങ്ങളുടെ ഹൃദയമെന്നും നഷ്ടങ്ങള്‍ക്ക് പകരമാകില്ലെങ്കിലും ഒന്നിച്ചു നില്‍ക്കേണ്ടതിന്‍റെയും പരസ്പരം സഹായിക്കേണ്ടതിന്‍റെയും ആവശ്യകത ഞങ്ങള്‍ മനസിലാക്കുന്നുവെന്നും വിഘ്നേഷ് കുറിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന പത്ത് ലക്ഷം രൂപയും നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് തമിഴ് നടന്‍ ചിയാന്‍ വിക്രം സംഭാവന നല്‍കിയത്. തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപയും പ്രഖ്യാപിച്ചു.
ആസിഫ് അലി, മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.
ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഇരുവരുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് തുക നൽകിയത്. ഫഹദ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പേളി മാണിയും ശ്രീനിഷും 5 ലക്ഷമാണ് കൈമാറിയത്