actress-sonia-malhar-03

മനോരമ ന്യൂസ് സ്റ്റുഡിയോയില്‍ പൊട്ടിക്കരഞ്ഞ് പരാതിക്കാരായ നടിമാര്‍. സിദ്ദിഖിനെതിരെ പരാതി പറഞ്ഞ നടിയും നടി സോണിയ മല്‍ഹാറുമാണ് ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ പൊട്ടിക്കരഞ്ഞത്. വിഡിയോ കാണാം.

അതേസമയം, പരാതി പറഞ്ഞപ്പോള്‍ ഉണ്ടായത് വലിയ ദുരനുഭവങ്ങളെന്ന് സിദ്ദിഖിനെതിരെ പരാതി പറഞ്ഞ നടി. എന്‍റെ സുരക്ഷ ഉറപ്പായാല്‍ മാത്രം പരാതിയുമായി മുന്നോട്ട് പോകൂ. വനിത കമ്മിഷന്‍ ഇടപെടല്‍പോലും  ഒട്ടും  മാന്യമായിരുന്നില്ല. സിദ്ദിഖിന്‍റെ രാജി വൈകി. ആ സ്ഥാനത്തിരിക്കാന്‍ ഒട്ടും യോഗ്യനല്ല. 'സിദ്ദിഖ് ക്രിമിനലാണ്, അന്നത്തെ സംഭവം ഇപ്പോഴും ഭയപ്പെടുത്തുന്നെന്നും യുവനടി.

 

സിദ്ദിഖിനെപ്പോലുള്ളവരെ സിനിമാ വ്യവസായത്തില്‍ നിന്ന് വിലക്കണമെന്ന്  യുവനടി. ഇദ്ദേഹത്തിന്റെ മെലോഡ്രാമ ഇനിയും കാണാന്‍ വയ്യ. സിദ്ദിഖ് നല്ല മനുഷ്യനല്ല. തന്നെപ്പോലുള്ളവരെ ചവിട്ടിമെതിച്ചാണ് ഇപ്പോള്‍ കാണുന്ന സ്ഥാനങ്ങളിലെത്തിയത്. പൊലീസില്‍ നിന്ന് തനിക്ക് സംരക്ഷണം ലഭിച്ചില്ല. സിനിമാലോകത്ത് നിന്ന് ലഭിച്ച പിന്തുണയില്‍ സത്യസന്ധതയില്ലന്നും നടി പറഞ്ഞു. 

അതേസമയം,ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുറന്നുവിട്ട വെളിപ്പെടുത്തലുകളില്‍ അടിമുടി ഉലഞ്ഞ് മലയാള സിനിമാലോകം. ഗുരുതരമായ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ നേരിട്ട ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും സ്ഥാനങ്ങള്‍ വിട്ടൊഴിഞ്ഞു.  ആരോപണത്തില്‍ വൈകാതെ പ്രതികരിക്കാമെന്ന് സിദ്ദിഖ്. നിയമനടപടിയുമായി മുന്നോട്ടെന്ന് രഞ്ജിത്തും പ്രതികരിച്ചു.

രഞ്ജിത്തിന്റെ രാജി കാത്തിരുന്ന രാവിലെ, ‘അമ്മ’യുടെ തലപ്പത്തുനിന്നുള്ള സിദ്ദിഖിന്റെ രാജി മനോരമ ന്യൂസ് പുറത്തുവിട്ടതോടെ സംഭവഭരിതമായ വാര്‍ത്താപ്പകലിന് തുടക്കം. യുവനടിയുടെ അതിഗുരുതമായ ആരോപണങ്ങളില്‍ അടിപതറി പടിയറക്കം. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് അയച്ച കത്തിലാണ് രാജിപ്രഖ്യാപനം. തൊട്ടുപിന്നാലെ ഊട്ടിയില്‍ നിന്ന് രാജി ശരിവച്ച് സിദ്ദിഖിന്റെ ആദ്യപ്രതികരണം. തുടരുന്നത് ശരിയല്ലെന്ന് തോന്നിയതുകൊണ്ട് രാജി. 

സിദ്ദിഖ് പദവി വിട്ടതോടെ ശ്രദ്ധയും സമ്മര്‍ദ്ദവും രഞ്ജിത്തില്‍ കേന്ദ്രീകരിച്ചു. എല്ലാ വഴികളും അടഞ്ഞതോടെ  ഒഴിയുകയാണെന്ന് സാംസ്കാരികവകുപ്പിനെ അറിയിച്ച് രഞ്ജിത്ത്.  നീളന്‍ ശബ്ദ പ്രതികരണം പുറത്തുവിട്ട് രാ‍ജിയില്‍ കയ്യൊപ്പിട്ടു. എല്ലാ പഴിയും മാധ്യമങ്ങള്‍ക്ക്. സര്‍ക്കാരിനെതിരായ സംഘടിത ആക്രമണമെന്നും പ്രതിരോധം. രാജി പിറന്നെങ്കിലും തിരക്കഥ ഇവിടെ തീരില്ലെന്നുറപ്പ്. പരാതികളും ട്വിസ്റ്റുകളും നിയമനടപടികളുമായി സിനിമാലോകം മുള്‍മുനയില്‍ തന്നെ തുടരും.

ENGLISH SUMMARY:

Actresses broke down in tears while sharing their bad experiences