എനിക്ക് പിറക്കാതെ പോയ മകനാണ് മോഹന്‍ലാല്‍. ഒരിക്കല്‍ മോഹന്‍ലാലിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ കവിയൂര്‍ പൊന്നമ്മ മനോരമ ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്. മലയാള സിനിമയിലെ അമ്മയും മകനും എന്നു പറയുമ്പോള്‍ തന്നെ മിക്കയാളുകളുടെ മനസിലേക്ക് ഓടിയെത്തുന്നതും മോഹന്‍ലാല്‍, കവിയൂര്‍ പൊന്നമ്മ കോമ്പിനേഷന്‍. ഏകദേശം അന്‍പതോളം ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.
സിനിമക്കപ്പുറം ഒരു അമ്മയ്‌ക്കെന്ന പോലെ സ്നേഹം സിനിമയില്‍ നിന്ന് നല്‍കിയിട്ടുള്ളത് മോഹന്‍ലാലാണ്. അത് പ്രേക്ഷകര്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മോഹന്‍ലാലിനെ കുറിച്ച് കവിയൂര്‍ പൊന്നമ്മ പറഞ്ഞ വാക്കുകളിങ്ങനെ, എനിക്ക് ഒരുപാട് ഇഷ്ടമാണ്, എന്‍റെ പിറക്കാതെ പോയ മകന്‍ എന്നുവേണമെങ്കില്‍ പറയാം. എല്ലാവരെയും ഇഷ്ടമാണ് എന്നാലും കുറച്ചല്പം ആത്മബന്ധം മോഹന്‍ലാലിനോടാണ്.
അതേസമയം, കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ മോഹന്‍ലാലും വികാരഭരിത കുറിപ്പ് പങ്കുവച്ചിരുന്നു. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി തനിക്കൊരിക്കലും അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും, ജീവിക്കുക തന്നെയായിരുന്നുവെന്നും മോഹന്‍ലാല്‍.എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങളെന്നും മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നു.വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.