ചിത്രം: ഇ.വി. ശ്രീകുമാർ, മനോരമ

TOPICS COVERED

സമൂഹമാധ്യമങ്ങളില്‍ ഇന്നു നിറഞ്ഞു നിന്നത് നടന്‍ ബാലയുടെ വിവാഹമായിരുന്നു.  എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങ്. ബാലയുടെ മാമന്റെ മകൾ കോകിലയെയാണ് ബാല മിന്നുചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങിനു സാക്ഷ്യം വഹിച്ചത്.

Read Also: ബാലയുടെ നാലാം വിവാഹം ; പിന്നാലെ വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത

ചടങ്ങുകള്‍ക്കു ശേഷം ഇരുവരും മാധ്യമങ്ങളോടു പ്രതികരിച്ചു. ചെറുപ്പം മുതലെ ബാലയെ ഇഷ്ടമായിരുന്നുവെന്നും താരത്തെക്കുറിച്ച് മാത്രമൊരു ഡയറി എഴുതി സൂക്ഷിച്ചിട്ടുണ്ടെന്നും കോകില പറഞ്ഞു. ഈ വിവാഹബന്ധത്തിന് മുൻകൈ എടുത്തത് കോകിലയായിരുന്നുവെന്ന് ബാലയും വെളിപ്പെടുത്തി.

കോകിലയുടെ വാക്കുകൾ: ‘‘ചെറുപ്പം മുതലേ മാമനെ ഒരുപാട് ഇഷ്ടമായിരുന്നു. ഞാൻ പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. ഇവിടെ കേരളത്തിൽ വന്നതിനുശേഷമാണ് അദ്ദേഹത്തെ കൂടുതൽ അറിയാൻ കഴിഞ്ഞത്. മാമനെക്കുറിച്ച് മാത്രമൊരു ഡയറി എഴുതി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.’’

കോകിലയ്ക്ക് തന്നോട് ഇഷ്ടമുണ്ടെന്ന് മുൻപ് അറിഞ്ഞിരുന്നില്ലെന്ന് ബാല പറഞ്ഞു. ‘‘എന്റെ ബന്ധുവാണ് കോകില. ചെറുപ്പം മുതലേ എനിക്കൊപ്പമാണ് വളർന്നത്. പക്ഷേ ഇങ്ങനെയൊരു ഇഷ്ടം മനസ്സിലുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. എന്റെ അമ്മയ്ക്ക് ഇപ്പോൾ പ്രായമായി. ഈ അവസ്ഥയിൽ അമ്മയ്ക്ക് വരാൻ സാധിച്ചില്ല. അമ്മയോടാണ് ഇവൾ ഈ ഇഷ്ടം പറയുന്നത്. എനിക്കും അത് നല്ലതാണെന്നു തോന്നി.

ചേട്ടനും വിവാഹത്തിന് വരാൻ കഴിഞ്ഞില്ല. കങ്കുവയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകളുമായി തിരക്കിലാണ്. മാധ്യമങ്ങളിൽ നിന്നുള്ള ലൈവ് വിഡിയോ അവരെല്ലാം കണ്ടിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ ശരീരത്തിനുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതൊക്കെ മാറി വരുന്നു. അതിനു കാരണം കോകിലയുടെ സ്നേഹവും പരിചരണവുമാണ്. ന്യായമായ രീതിയിൽ ഞങ്ങളുടെ വിവാഹം നടക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അത് അതുപോലെ തന്നെ ചെയ്തു.

ചെന്നൈയിലേക്ക് മാറില്ല. കേരളത്തെ വലിയ ഇഷ്ടമാണ്. അതുകൊണ്ട് നിങ്ങളെ അങ്ങനെ ഇട്ടേച്ച് പോകില്ല. നല്ല കാര്യങ്ങൾ ചെയ്യുന്നത് മുടങ്ങില്ല. എന്റെ അനുഭവത്തില്‍ ഞാൻ പഠിച്ച ചില കാര്യങ്ങളുണ്ട്. ഇപ്പോൾ അത് പറഞ്ഞാൽ മനസ്സിലാകില്ല. മരണത്തിനു ശേഷവും ഒരു ജീവിതമുണ്ട്. അത് നന്മയുടെ വഴിയാണ്,’’ ബാല പറഞ്ഞു.

ENGLISH SUMMARY:

Actor Bala marries his relative, tying the knot for the fourth time