അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പതിപ്പ് ഡയലിൽ കൊത്തിയെടുത്ത വാച്ച് ധരിച്ച് ബോളിവുഡ് താരം സൽമാൻ ഖാന്‍ ശ്രദ്ധ നേടിയിരുന്നു. താരത്തിന്‍റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് സൽമാൻ ഖാൻ വാച്ച് ധരിച്ചെത്തിയത്. ഓറഞ്ച് നിറമുള്ള സ്ട്രാപ്പും സ്ലീക്ക് ഗോള്‍ഡ് ഡയലുമുള്ള വാച്ച് ധരിച്ചുനില്‍ക്കുന്ന ചിത്രം സല്‍മാന്‍ തന്നെ ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബരേല്‍വി പുരോഹിതനും ഓള്‍ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റുമായ മൗലാന ഷഹാബുദ്ദീന്‍ റസ്‌വി. സൽമാൻ ഖാൻ ആ വാച്ച് ധരിച്ചത് ഹറാം (ഇസ്ലാമില്‍ നിഷിദ്ധമായത്) ആണെന്നാണ് മൗലാന റസ്‌വി പറഞ്ഞത്.
നിരവധി പേര്‍ സല്‍മാന്റെ പ്രവര്‍ത്തിയില്‍ ആശങ്ക രേഖപ്പെടുത്തിയും ഇസ്ലാമിക നിയമങ്ങളെക്കുറിച്ച് തന്നോട് അന്വേഷിച്ചതായും മൗലാന റസ്‌വി പറഞ്ഞു. മുസ്ലീം ഇതര കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നടനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"സല്‍മാന്‍ ചെയ്ത പ്രവര്‍ത്തിയില്‍ ശരിയത്ത് നിയമങ്ങൾ സംബന്ധിച്ച് നിരവധിപേർ എന്നോട് ചോദിച്ചിരുന്നു. അദ്ദേഹം ചെയ്ത പ്രവര്‍ത്തി സംബന്ധിച്ചുള്ള ശരിഅത്ത് വിധി എന്താണ് എന്ന് ഞാന്‍ നിങ്ങളോട് വിശദമാക്കാം. രാമക്ഷേത്രത്തിന്റെ പ്രചാരണത്തിനായി നിര്‍മിച്ച റാം പതിപ്പ് വാച്ച് ആണ് അദ്ദേഹം ധരിച്ചത്. ഒരു മുസ്ലീമായിരിക്കെ അത്തരമൊരു വാച്ച് കയ്യില്‍ ധരിക്കുന്നത് നിയമവിരുദ്ധവും ഹറാമുമാണ്,'' മൗലാന റസ്വിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.