ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുന്‍ വധക്കേസ് പ്രതിയെന്ന് ആരോപിക്കുന്ന ഇന്ത്യന്‍ പൗരനെ യുഎസിനു കൈമാറി ചെക്ക് റിപ്പബ്ലിക്. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം ആരോപണവിധേയനായ നിഖില്‍ ഗുപ്തയെ യുഎസിലെ ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെൻ്ററിൽ പാർപ്പിച്ചതായാണ് വിവരം. കൈമാറ്റത്തിനെതിരെ കഴിഞ്ഞ മാസം ചെക്ക് റിപ്പബ്ലിക് കോടതിയില്‍ നിഖില്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയപേക്ഷ നിരസിച്ച പശ്ചാത്തലത്തിലാണ് നിലവിലെ കൈമാറ്റം.
പന്നുന്‍ കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ 30ന് ചെക്ക് റിപ്പബ്ലിക്കില്‍വച്ചാണ് നിഖില്‍ ഗുപ്ത പിടിയിലാകുന്നത്. 52കാരനായ ഗുപ്തയെ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ഇന്ന് ഹാജരാക്കിയേക്കുമെന്നാണ് സൂചന. പന്നുന്‍ കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയെന്നും ആസൂത്രണം നടത്തി കൊല ചെയ്തെന്നുമാണ് യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടേഴ്സിന്റെ വാദം.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു തൊട്ടുമുന്‍പാണ് കൈമാറ്റമെന്നതും പ്രസക്തമാണ്. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടവാ അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയില്‍ സള്ളിവന്‍ ഈ വിഷയം ഉന്നയിച്ചേക്കുമെന്നാണ് സൂചന. നിഖില്‍ ഗുപ്തയും ഇന്ത്യയും ഈ വിഷയത്തില്‍ പങ്കില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കാനഡ, യുഎസ് പൗരത്വമുണ്ടായിരുന്ന ഗുര്‍പത്‌വന്ത് സിങ് പന്നുവിനെ തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യ നോട്ടമിട്ടിരുന്നു.