ഉമ്മയേയും കൂട്ടി ഉംറയ്ക്ക് പോകണമെന്ന് മനോരമ ന്യൂസ് കേരള ക്യാനിലൂടെ ആഗ്രഹം പറഞ്ഞ, രക്താര്‍ബുദത്തില്‍നിന്ന് മുക്തയായ കണ്ണൂരിലെ ഇസ ഫാത്തിമ ഒടുവില്‍ ആ സ്വപ്നത്തിലേക്ക് പറന്നടുത്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇസയും ഉമ്മ മുബീനയും മക്കയിലേക്ക് പുറപ്പെട്ടത്. 

ഇസ മോള്‍ ആദ്യം പറഞ്ഞ സ്വപ്നം അതായിരുന്നു. ഉടന്‍ അതിനുള്ള വഴിയൊരുങ്ങി. സഫാരി ഗ്രൂപ്പ് എംഡി സൈനുല്‍ ആബിദായിരുന്നു ഉംറ യാത്രയ്ക്കുള്ള ചിലവ് ഏറ്റെടുത്തത്. പിന്നെ പാസ്പോര്‍ട്ടിനുള്ള കാത്തിരിപ്പ്. ഒടുവില്‍ സ്വപ്നദൂരം താണ്ടാനുള്ള യാത്ര.. ആഗ്രഹം സഫലമാകുന്നതിന്‍റെ എല്ലാ ആകാംക്ഷയും സന്തോഷവും ഈ കുഞ്ഞുമുഖത്തുണ്ട്. മാതൃകരത്തിന്‍റെ സംരക്ഷണം ഒപ്പം. സ്വപ്നഭൂമിയിലേക്ക് പറക്കും മുമ്പ് അവര്‍ മനോരമ ന്യൂസുമായി സന്തോഷം പങ്കുവെച്ചു.

ഒരു സംഘം ഉംറ തീര്‍ഥാടകര്‍ക്കൊപ്പമാണ് ഇസയും ഉമ്മയും യാത്രയായത്. മനസുനിറഞ്ഞ സന്തോഷവും പ്രാര്‍ഥനകളുമായി.. മക്കയും മദീനയും കണ്‍കുളിര്‍ക്കെ കണ്ട് പതിനഞ്ച് ദിവസം കഴിഞ്ഞ് മടങ്ങിയെത്തണമെന്ന പ്രതീക്ഷയിലാണീ യാത്ര.. തിരിച്ചുവന്നിട്ടുവേണം മറ്റു സ്വപ്നങ്ങള്‍ക്കുള്ള ചുവടുവെയ്ക്കാന്‍.... 

ENGLISH SUMMARY:

Isa Fathima and her mother went to Makkah