മക്കയിലെ മസ്ജിദുല്‍ ഹറമില്‍ കഅ്ബാലയത്തിന് പുതിയ പുടവ ചാര്‍ത്തി. കിസ്‌വ എന്നറിയപ്പെടുന്ന പുടവയ്ക്കു 1350 കിലോ ഗ്രാം ഭാരവും 14 മീറ്റര്‍ ഉയരവുമാണുളളത്. കിസ്‌വ ഫാക്ടറിയില്‍ നിന്ന് വനിതാ ജീവനക്കാര്‍ കിസ്‌വയുടെ ഭാഗങ്ങള്‍ കൈമാറുന്നതിന്റെ ചിത്രങ്ങള്‍ ഹറം പരിപാലന ജനറല്‍ അതോറിറ്റി പുറത്തുവിട്ടു. ആദ്യമായാണ് കിസ്്വ ഫാക്ടറിയിൽ വനിത ജീവനക്കാർ പങ്കാളികളായത്.
കിസ്‌വ നിര്‍മിക്കുന്ന മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്‌സിലെ 159 ജീവനക്കാരാണ് കഅ്ബാലയത്തെ പുതിയ പുടവ അണിയിച്ചത്. നാലു കഷ്ണങ്ങളായി ഫാക്ടറിയില്‍ നിന്നു പ്രത്യേക വാഹനത്തില്‍ മസ്ജിദുല്‍ ഹറമില്‍ എത്തിച്ച കിസ്‌വ തുന്നിച്ചേര്‍ത്താണ് കഅ്ബാലയത്തെ പുതപ്പിച്ചത്. കഅ്ബാലയത്തിന്റെ കവാടത്തിന് മുകളില്‍ 6.35 മീറ്റര്‍ ഉയരവും 3.33 മീറ്റര്‍ വീതിയുമുളള കര്‍ട്ടനും കിസ്‌വയുടെ ഭാഗമായി സ്ഥാപിച്ചു.
ഒരു ടണ്‍ പട്ടുനൂല്‍, 120 കിലോ സ്വര്‍ണ നൂല്‍, 100 കിലോ വെളളി നൂല്‍ എന്നിവ ഉപയോഗിച്ചാണ് കിസ്‌വയുടെ നിര്‍മാണം. 16 മീറ്റര്‍ നീളമുളള ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടറൈസ്ഡ് എംമ്പ്രോയിഡറി തയ്യല്‍ മെഷീനിലാണ് കിസ്‌വ തയ്യാറാക്കുന്നത്. കിസ്‌വ ഫാക്ടറിയില്‍ ഈ വര്‍ഷം ആദ്യമായി വനിതാ ജീവനക്കാരും പങ്കാളികളായി.
ഒരു കിസ്‌വയ്ക്കു രണ്ടര കോടി സൗദി റിയാലാണ് ചെലവ്. ഹിജ്‌റ വര്‍ഷാരംഭത്തിലാണ് കിസ്‌വ മാറ്റല്‍ ചടങ്ങ് നടക്കുന്നത്. കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഷൈഖ് അബ്ദുല്‍ വഹാബ് അല്‍ ഷൈബിയും ഹറമൈന്‍ ജനറല്‍ പ്രസിഡന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കിസ്‌വ മാറ്റല്‍ ചടങ്ങില്‍ പങ്കെടുത്തു.