ഇറാനെ തകര്‍ക്കാന്‍ അവരുടെ ആണവശേഖരത്തെ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടതെന്ന പരാമര്‍ശവുമായി ഡോണള്‍ഡ് ട്രംപ്. ഇറാന്‍റെ ആണവശേഖരത്തിന് നേരെ ആക്രമണം നടത്തുമോയെന്ന ചോദ്യങ്ങളോട് പ്രസിഡന്‍റ്  ജോ ബൈഡന്‍ പ്രതികരിച്ച രീതി ശരിയല്ലെന്നും ട്രംപ് വിമര്‍ശിച്ചു. 'ആണവായുധം ആദ്യം തീര്‍ത്തുകളയണം... ശേഷമുള്ളതിനെ കുറിച്ച് പിന്നീട് ആകുലപ്പെടാം' നിലപാടാണ് ഇസ്രയേല്‍ സ്വീകരിക്കേണ്ടിയിരുന്നതെന്നും ബൈഡന്‍ പറയേണ്ടിയരുന്നതെന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമേരിക്കയ്ക്കും ലോകത്തിനുള്ള ഭീഷണി തന്നെ ഇറാന്‍റെ ആണവശേഖരമാണെന്നും അത് തകര്‍ക്കുന്നതോടെ ശേഷമുള്ളത് ഇല്ലാതെയാകുമെന്നും ട്രംപ് പറ​ഞ്ഞു.ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസ് മധ്യപൂര്‍വേഷ്യയിലെ പ്രശ്നങ്ങളെ കുറിച്ച് കാര്യമായി സംസാരിക്കുന്നില്ലെന്ന ആരോപണവും ട്രംപ് ഉയര്‍ത്തി. വാശിയേറിയ പ്രചാരണമാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമലയ്ക്കെതിരെ ട്രംപ് നടത്തുന്നത്. 

ഇറാന്‍റെ ആണവശേഖരത്തിന് മേല്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ അതിനെ പിന്തുണയ്ക്കില്ലെന്ന് ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അവരോട് ആരായും. ഇസ്രയേലിന് നേരയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട് എന്നാല്‍ അത് പരിധികള്‍ക്കള്ളില്‍ നിന്നാവണമെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. 

അതേസമയം, ലബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുകയാണ്. വ്യോമാക്രമണത്തിന് പിന്നാലെ ബെയ്റൂട്ട് വിമാനത്താവളത്തില്‍ കനത്ത സ്ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ മേഖലയിലെ രണ്ട് കെട്ടിടങ്ങള്‍ക്ക് സമീപത്തുള്ള സാധാണക്കാരോട് ഉടന്‍ സ്ഥലം വിടാന്‍ ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടെന്നും 151 പേര്‍ക്ക് പരുക്കേറ്റെന്നും ലബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഹാഷിം സഫിയെദ്ദീന്‍ ആയിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

ENGLISH SUMMARY:

Hit the nuclear first, says Donald Trump on Iran. He was speaking at a campaign event in North Carolina, referred to a question posed to Democratic President Joe Biden this week about the possibility of Israel targeting Iran's nuclear program.