റിയാദിൽ മലയാളിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ഷമീർ അലിയാർ (47 വയസ്) ആണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ വാഹനം, പണം, ലാപ്ടോപ്പ്, ഫോൺ എന്നിവ നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കെഎംസിസി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടിവ് അംഗം കൂടിയായ ഷമീർ അലിയാരെ ശുമൈസിയിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തനിച്ച് താമസിച്ചിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച മുതല്‍ കാണാതായിരുന്നു. തുടർന്ന് സുഹൃത്തുക്കള്‍ ശുമൈസി പൊലീസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് ഇദ്ദേഹം കുത്തേറ്റ് മരിച്ചുവെന്ന വിവരം പൊലീസ് അറിയിച്ചത്. ഷമീർ അലിയാർക്ക് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടൻ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.