റമസാനിൽ തൊഴിലാളികൾക്ക് ആശ്വാസമായി ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ നന്മ ബസ്. ദിവസവും ആയിരക്കണക്കിന് ഭക്ഷണപൊതികളാണ് തൊഴിലാളികൾക്ക് ഇഫ്താർ ഒരുക്കാനായി ബസ് വഴി വിതരണം ചെയ്യുന്നത്.
ദുബായ് നഗരത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളികളെ പുണ്യ റമസാനിലും ചേർത്തുപിടിക്കുകയാണ് ദുബായ് താമസകുടിയേറ്റ വകുപ്പ്. സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും അന്തരീക്ഷത്തിൽ പോഷകസമൃദ്ധമായ ഇഫ്താർ വിരുന്നൊരുക്കുകയാണ് ലക്ഷ്യം.
ഈ റമസാനിൽ 1,50,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് പദ്ധതി. ദിവസവും 5,000 പൊതികൾ ജബൽ അലി, അൽ ഖൂസ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, മുഹൈസിന തുടങ്ങിയ പ്രധാന തൊഴിലാളി കേന്ദ്രങ്ങളിൽ എത്തിക്കും.
ദുബായിലെ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുള്ള വകുപ്പിന്റെ പ്രതിബദ്ധതയാണ് ഉദ്യമത്തിലൂടെ വ്യക്തമാക്കുന്നുവെന്ന് ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും പിസിഎൽഎ ചെയർമാനുമായ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും അന്തരീക്ഷം വളർത്താനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്, ദുബായ് ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.