ദുബായില്‍ 73,000-ലധികം ഇന്ത്യന്‍ കമ്പനികൾ രജിസ്റ്റർ ചെയ്ത് പ്രവര്‍ത്തിക്കുന്നുവെന്നും കഴിഞ്ഞ 10 വർഷത്തിനിടെ ഇവയുടെ എണ്ണത്തിൽ 173 ശതമാനം വർധനവ് ഉണ്ടായതായും കണക്കുകള്‍. മുംബൈയിൽ നടന്ന ദുബായ്-ഇന്ത്യ ബിസിനസ്സ് ഫോറത്തിൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് ചെയർമാൻ അഹമ്മദ് ബിൻ ബയത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ദുബായില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തായി.
'2024 അവസാനത്തോടെ 70,600-ലധികം ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്റെ സജീവ അംഗങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് അവരെ ദുബായിലെ ഏറ്റവും വലിയ വിദേശ ബിസിനസ് കമ്മ്യൂണിറ്റിയാക്കി മാറ്റുന്നു. 2023-ൽ 16,623 പുതിയ ഇന്ത്യൻ കമ്പനികൾ ചേംബറിൽ ചേർന്നത് ദുബായിൽ ബിസിനസ്സ് നടത്താനുള്ള ഇന്ത്യൻ സംരംഭകരുടെ താൽപ്പര്യം വെളിവാക്കുന്നു. ദുബായിയുമായി ബിസിനസ്സ് ചെയ്യുമ്പോൾ, നിങ്ങൾ ദുബായിയുമായി മാത്രമല്ല, ലോകവുമായി ബിസിനസ്സ് ചെയ്യുന്നു" – അഹമ്മദ് ബിൻ ബയത്ത് ഗൾഫ് ന്യൂസിനോട് പറഞ്ഞു.
Also Read; ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവ മരവിപ്പിച്ചു
2019 മുതൽ 2023 വരെയുള്ള അഞ്ച് വർഷത്തിൽ ഇന്ത്യ-ദുബായ് ഓയിൽ ഇതര വ്യാപാരം 190 ബില്യൺ ഡോളറായി. ഈ കാലയളവിൽ 23.7% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ വ്യാപാര ബന്ധത്തെ സൂചിപ്പിക്കുന്നു എന്ന് ബയത്ത് പറഞ്ഞു. ഈ വർഷം ആദ്യപാദത്തിൽ 4500 ലേറെ പുതിയ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്നു. ഇത് വർഷംതോറും 16.2 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.
ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ ഇതുവരെ 73,114 ഇന്ത്യൻ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്. ഇതിൽ പകുതിയിലധികം (36,595) ട്രേഡിംഗ്, സർവീസ് മേഖലകളിലും, 17,631 റിയൽ എസ്റ്റേറ്റ്, ബിസിനസ് സേവനങ്ങളിലും, 12,281 കൺസ്ട്രക്ഷൻ മേഖലയിലുമാണ്. 2015-ൽ 25,795 ആയിരുന്ന ഇന്ത്യൻ കമ്പനികളുടെ എണ്ണം 2024-ൽ 70,600 ആയി ഉയർന്നത് 173.7% വളർച്ചയാണ്.