US India State Dinner

അഞ്ച് തവണ വിവാഹാഭ്യര്‍ഥന നടത്തിയത് ശേഷം മാത്രമാണ് തന്നെ വിവാഹം കഴിക്കാന്‍ ജില്‍ സമ്മതം മൂളിയതെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. വാലന്‍റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് 'മീറ്റ് ക്യൂട്സ് എന്‍വൈസി' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലാണ് ബൈഡനും ഭാര്യ ജില്ലും പ്രണയകാലം ഓര്‍ത്തെടുത്തത്. 

USA-ELECTION/CONVENTION

 

APTOPIX Election 2020 DNC

ആദ്യ കൂടിക്കാഴ്ച എങ്ങനെയായിരുന്നുവെന്നാണ് വിഡിയോയിലെ ചോദ്യം. തന്‍റെ സഹപാഠിയായിരുന്ന ഒരു പെണ്‍കുട്ടിയുണ്ടെന്നും, സുന്ദരിയാണ്, നിനക്ക് ഇഷ്ടമാകും, പക്ഷേ അവര്‍ക്ക് രാഷ്ട്രീയം തീരെ താല്‍പര്യമില്ലെന്ന് പറഞ്ഞ് സഹോദരനാണ് ജില്ലിന്‍റെ നമ്പര്‍ തനിക്ക് കൈമാറിയതെന്ന് ജോ ബൈഡന്‍ വെളിപ്പെടുത്തി. അങ്ങനെ  താന്‍ ജില്ലിനെ വിളിച്ചുവെന്നും ബൈഡന്‍ പറയുമ്പോള്‍ ബാക്കി കഥ ജില്ലാണ് വെളിപ്പെടുത്തുന്നത്. 'അങ്ങനെയൊരു ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം എനിക്കൊരു ഫോണ്‍ വന്നു, ഞാന്‍ ജോ ബൈഡന്‍ എന്നായിരുന്നു പരിചയപ്പെടുത്തല്‍.. നമ്പര്‍ എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ രാത്രി പുറത്ത് പോയാലോ എന്ന മറുചോദ്യമായിരുന്നു വന്നത്. അന്ന് വരാന്‍ പറ്റില്ലെന്നും മറ്റൊരാളുമായി പുറത്ത് പോകാനുണ്ടെന്നും പറഞ്ഞതോടെ, ഞാന്‍ ഇന്ന് മാത്രമേ ഇവിടെയുള്ളൂവെന്നും മറ്റേ ഡേറ്റ് ഒഴിവാക്കാനാകുമോ എന്നുമായിരുന്നു ബൈഡന്‍റെ ചോദ്യം. എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞ് വിളിക്കൂവെന്നും എന്തെങ്കിലും ചെയ്യാന്‍ പറ്റുമോയെന്ന് നോക്കട്ടെയെന്നും മറുപടി പറഞ്ഞ് താന്‍ ഫോണ്‍ വച്ചുവെന്ന് ജില്‍ പറയുന്നു. 

biden-fam-16

 

' അങ്ങനെ ആ ഡേറ്റ് ഒഴിവാക്കിയ ജില്‍, തന്‍റെ ഹൃദയം തകര്‍ത്തില്ലെന്നായിരുന്നു ഭാര്യയെ ചേര്‍ത്ത് പിടിച്ച് ബൈഡന്‍റെ കൂട്ടിച്ചേര്‍ക്കല്‍. വീണ്ടുമൊരിക്കല്‍ കൂടി കണ്ടപ്പോഴാണ് ജില്ലിനെ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ജോ ബൈഡന്‍ പറയുന്നു. പക്ഷേ ജില്‍ അത്ര പെട്ടന്നൊന്നും സമ്മതം മൂളിയില്ല. രണ്ട് വര്‍ഷത്തിന് ശേഷം അഞ്ചാം വട്ടവും ബൈഡന്‍ ചോദ്യം ആവര്‍ത്തിച്ചു. ഇത് അവസാനത്തെ ചോദ്യമാണ് ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞതോടെ ജില്‍ സമ്മതം മൂളുകയായിരുന്നു.  ബൈഡനെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ച നിമിഷം തന്നെ, അങ്ങനെയെങ്കില്‍ അത് എക്കാലത്തേക്കും നിലനില്‍ക്കണമെന്നും ഒരിക്കല്‍ കൂടി ബൈഡന്‍റെ മക്കളെ സങ്കടത്തിലേക്ക് തള്ളി വിടരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും ജില്‍ പറയുന്നു. അമ്മയെയും സഹോദരിയെയും നഷ്ടമായ വേദനയില്‍ ഇരിക്കുന്നവരെ ഒരിക്കല്‍ കൂടി വിഷമത്തിലാക്കില്ലെന്ന് താന്‍ ഉറച്ചിരുന്നുവെന്നും അങ്ങനെ സന്തുഷ്ടമായ 48 വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നും ജില്‍ തുറന്ന് പറയുന്നു. ഞാന്‍ ജില്ലിന്‍റെ ഭര്‍ത്താവാണെന്നാണ് വിഡിയോയില്‍ ജോ ബൈഡന്‍ സ്വയം പരിചയപ്പെടുത്തുന്നത്. 1977ലാണ് ഇരുവരും വിവാഹിതരായത്.

 

എഴുപത് ലക്ഷത്തിലേറെപ്പേരാണ് സമൂഹമാധ്യമത്തിലൂടെ വിഡിയോ കണ്ടത്. കാണാന്‍ മാത്രമല്ല, ഹൃദയ നൈര്‍മല്യമുള്ള വ്യക്തി കൂടിയാണ് അമേരിക്കയുടെ പ്രഥമ വനിതയെന്നായിരുന്നു പലരുടെയും പ്രതികരണം. ഇരുവരുടെയും പാരസ്പര്യവും സ്നേഹവും ഹൃദയഹാരിയാണെന്നും ആളുകള്‍ കുറിച്ചു. 

 

I asked her five times , Joe Biden reveals his love story