‘എല്ലാവരും അംഗീകരിച്ച സ്ഥാനാര്‍ത്ഥിയാണ് ഞാന്‍’, ഇതായിരുന്നു കാനഡയില്‍ തിരഞ്ഞെടുപ്പില്‍ പൂജ്യം വോട്ട് നേടിയ സ്ഥാനാര്‍ത്ഥിയുടെ ആദ്യ പ്രതികരണം. ടോറന്റോ സെന്റ് പോള്‍സ് ഉപ തിരഞ്ഞെടുപ്പിലാണ് 45കാരനായ ഫെലിക്സ് അന്റോയിന്‍ ഹാമെലിന് പൂജ്യം വോട്ട് ലഭിച്ചത്. കാനഡയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും ലഭിക്കാതിരിക്കുന്നത്.
ഞാന്‍ മത്സരഫലം കണ്ടു, എനിക്ക് ഇഷ്ടപ്പെട്ടു ഈ ഫലം, എല്ലാവരും അംഗീകരിച്ച സ്ഥാനാര്‍ത്ഥിയാണ് ഞാന്‍, എല്ലാവരും ഒരേപോലെ തീരുമാനിച്ചു എനിക്ക് വോട്ട് ചെയ്യേണ്ടെന്ന്’ ഫെലിക്സ് പറഞ്ഞു.
ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റി എന്ന ഇലക്ടറൽ റിഫോം അഡ്വക്കസി ഗ്രൂപ്പിൽ പ്രവർത്തിക്കുന്ന തന്റെ സുഹൃത്ത് തന്നെ സമീപിച്ചതിനെ തുടർന്നാണ് സ്ഥാനാർത്ഥിയാവാന്‍ തീരുമാനിച്ചതെന്ന് ഹാമെല്‍ പറഞ്ഞു. കാനഡയുടെ ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കാനുള്ള ഒരു പേരായി താന്‍ മാറുമെന്ന് കരുതിയിരുന്നില്ലെന്നും ഹാമെല്‍ പറയുന്നു. ഏതെങ്കിലും തരത്തില്‍ രാജ്യത്തിന്റെ ചരിത്രമായി മാറാനാവുമെന്ന് ചിന്തിക്കുന്ന അവസാനത്തെ വ്യക്തിയായിരിക്കും താനെന്നും ഹാമെല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു ഒരു തരത്തിലുള്ള അധ്വാനവും താന്‍ നടത്തിയിട്ടില്ലെന്നും ഹാമെല്‍ തുറന്നു സമ്മതിക്കുന്നു. ഇത് ജനാധിപത്യമല്ലേ എന്തും സംഭവിക്കാം. ഇതാണ് തന്റെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മൊത്തത്തില്‍ ഹാമെലിനു പറയാനുളളത്. ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ ആകെ ശ്രദ്ധിക്കപ്പെട്ടതില്‍ ഹാമെല്‍ സംതൃപ്തനാണ്. ആളുകള്‍ വളരെ സത്യസന്ധമായി വോട്ട് ചെയ്തു, ജനാധിപത്യം മരിച്ചിട്ടില്ലെന്ന് ഇതോടെ വ്യക്തമായെന്നും ഹാമെല്‍ പ്രതികരിച്ചു.