പ്രവര്‍ത്തകര്‍ക്കൊപ്പം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി അടുപ്പം സ്ഥാപിക്കാന്‍ ദുര്‍മന്ത്രവാദം നടത്തിയ മന്ത്രിമാര്‍ അറസ്റ്റില്‍. . മാലദ്വപീനെ മാത്രമല്ല ലോകരാജ്യങ്ങള്‍ തന്നെ ഞെട്ടിപ്പോകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആ രാജ്യത്തു നിന്നും പുറത്തുവരുന്നത്. രണ്ട് മന്ത്രിമാരുടെ അറസ്റ്റോടെയാണ് കാര്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വെളിപ്പെടുന്നത്. പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുര്‍മന്ത്രവാദം നടത്തിയെന്ന ആരോപണത്തിലാണ് മന്ത്രിമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പരിസ്ഥിതി, കാലാവസ്ഥാ, ഊര്‍ജവകുപ്പ് സഹമന്ത്രി ഫാത്തിമത്ത് ഷംനാസ് അലിസലീമിന്റെയും ആദം റമീസിന്റേയും അറസ്റ്റ് വാര്‍ത്തയാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിനു പിന്നാലെ ഇവരെ പദവികളില്‍ നിന്നും പുറത്താക്കി. അതേസമയം മന്ത്രിമാരുടേയും മറ്റ് രണ്ടുപേരുടേയും അറസ്റ്റോ മറ്റു വിവരങ്ങളോ പ്രസിഡന്റ് മുയിസുവോ അധികൃതരോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല
ജൂണ്‍ 23നാണ് ഫാത്തിമത്ത് ഷംനാസ് അലിസലീം, മുന്‍ ഭര്‍ത്താവ് ആദം റമീസ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. ഏതു തരത്തിലുള്ള ദുര്‍മന്ത്രവാദമെന്നോ, അറസ്റ്റിലേക്ക് നയിച്ച തെളിവുകളെന്തെന്നോ ഇതുവരെ മാലദ്വീപ് പൊലീസ് പുറത്തുവിട്ടിട്ടില്ല. ആദം റമീസും ഷംനാസ് സലീമും രാജ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ മുഖങ്ങളാണ്. ഷംനാസിന്റെ സഹോദരനും മന്ത്രവാദിയുമാണ് അറസ്റ്റിലായ മറ്റു രണ്ടുപേരെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. പ്രസിഡന്റ് ഓഫിസിലെ മന്ത്രിയായ ആദം റമീസിന്റെ മുന്‍ഭാര്യയായ ഷംനാസ്, പ്രസിഡന്റ് മുയിസു മാലെ നഗരസഭാ മേയറായിരുന്ന കാലത്ത് സിറ്റി കൗണ്‍സിൽ മെംബറായിരുന്നു. കഴിഞ്ഞ വർഷം മുയിസു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഷംനാസ് കൗൺസിലിൽനിന്നു രാജിവച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ മുളിയാഗെയിൽ സഹമന്ത്രിയായി നിയമിതയായി. പിന്നീടു പരിസ്ഥിതി മന്ത്രാലയത്തിലേക്കു നിയമനം നേടുകയായിരുന്നു.
അറസ്റ്റിനെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും മുയിസുവും ഓഫീസും നിശബ്ദത തുടരുകയാണ്. എന്നാല്‍ രാജ്യത്ത് ഉടലെടുത്ത സംഭവങ്ങള്‍ പൊതുജനങ്ങളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ടൂറിസം മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാലദ്വീപില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ മറ്റ് ലോകരാജ്യങ്ങളും ഏറെ ഗൗരവത്തോടെ തന്നെ നിരീക്ഷിച്ചുവരികയാണ്. രണ്ട് മന്ത്രിമാരുടെ അറസ്റ്റിനു പിന്നാലെ ഇരുവരും പദവികളില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും സംഭവത്തെക്കുറിച്ച് കൃത്യമായും സുതാര്യമായും വിശദീകരിച്ചില്ലെങ്കില്‍ അത് മാലദ്വീപിനും മുയിസുവിനുമുണ്ടാക്കുന്ന ക്ഷീണം ചെറുതിയിരിക്കില്ലെന്ന് ഉറപ്പിക്കാം.