അഫ്ഗാനിസ്ഥാനില്‍ ഇന്ന് പുലര്‍ച്ചെ റിക്ടര്‍ സ്കെയിലില്‍ 4.7തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വലിയ നാശനഷ്ടങ്ങളോ അളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മ്യാന്‍മറിനും ബാങ്കോക്കിനും പിന്നാലെയാണ് അഫ്ഗാനിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.16നായിരുന്നു ഭൂചലനം.ഭൗമോപരിതത്തില്‍ നിന്ന് 180 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
മ്യാന്‍മറില്‍ ഉണ്ടായ ഭൂകമ്പത്തിന് റിക്ടര്‍ സ്‌കെയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയിരുന്നു.ഇതില്‍ 1002 പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.2000ത്തിലധികം പേര്‍ക്ക് പരുക്കേറ്റു.ബാങ്കോക്കിലും മ്യാന്‍മറിലെ വിവിധയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ആദ്യത്തെ ഭൂകമ്പത്തിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. മ്യാന്‍മറിലെ പ്രശസ്ത ആശ്രമമായ മാ സോ യാനെ ഉള്‍പ്പടെ തകര്‍ന്നുവീണു. റോഡുകളും കെട്ടിടങ്ങളും നാമാവശേഷമായി. 90 വര്‍ഷം പഴക്കമുള്ള ഡാം പൊട്ടി, പാലങ്ങള്‍ തകര്‍ന്നു, പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ ഇല്ലാതെയായി എന്നും വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു.