തായ്‌ലന്‍ഡിലെ ബാങ്കോക്കിൽ ഭൂകമ്പത്തില്‍ തകര്‍ന്ന നിര്‍മാണത്തിലിരുന്ന 30 നില കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ നരുഎമോള്‍ തോംഗ്ലെക്ക് എന്ന വീട്ടമ്മ കാത്തിരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകള്‍ ഏറെയായി. ഭൂകമ്പ സമയത്ത് കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് കെയ് താനുവിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. കയ്യിലുള്ള മൊബൈലില്‍ ഇടയ്ക്കിടെ നോക്കി കരയുന്നുണ്ട് അവര്‍. ഭൂകമ്പത്തിന് മിനുട്ടുകള്‍ക്ക് മുന്‍പ് ഭര്‍ത്താവ് അയച്ച ചിത്രങ്ങളാണ് കടുത്ത വേദനയിലും ഇവരുടെ ആശ്വാസം. രക്ഷാപ്രവര്‍ത്തകര്‍ കെയ് താനുമായി അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് വരുമെന്നാണ് പ്രതീക്ഷ.
പ്രതീക്ഷയോടെ നൂറിലധികം കുടുംബങ്ങള്‍
മ്യന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായപ്പോള്‍ അതിന്‍റെ പ്രത്യാഘാതം ഏറ്റവും അധികം നേരിട്ട രാജ്യമാണ് തായ്‌ലന്‍ഡ്. ബാങ്കോക്കിലെ നിര്‍മാണത്തിലിരുന്ന 30 നില കെട്ടിടം ഇന്നലെ ഉച്ചയ്ക്ക് തകര്‍ന്നുവീണപ്പോള്‍ കുടുങ്ങിയ 117 തൊഴിലാളികളില്‍ ഒരാളാണ് കെയ് താനു. പത്തുനിലയോളം ഉയരത്തില്‍ കുമിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്. പരുക്കേറ്റനിലയില്‍ ചിലരെ കണ്ടെത്താന്‍ കഴിഞ്ഞതാണ് കാണാതായ കുടുബങ്ങളുടെ പ്രതീക്ഷ.
TOPSHOT - Friends and relatives wait for news about possible survivors at the site of an under-construction building collapse in Bangkok on March 29, 2025, a day after an earthquake struck central Myanmar and Thailand. Rescuers dug through the rubble of collapsed buildings on March 29 in a desperate search for survivors after a huge earthquake hit Myanmar and Thailand, killing more than 150 people. (Photo by Lillian SUWANRUMPHA / AFP)
അതേസമയം, മ്യാന്‍മറിലും ബാങ്കോക്കിലും ഭൂചലനത്തില്‍ മരണം 1002 കടന്നു. 1670 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍. മ്യാന്‍മറില്‍മാത്രം 694 മരണം ഭരണകൂടം സ്ഥിരീകരിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ആറ് പ്രവിശ്യകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. അതിനിടെ ബാങ്കോക്കില്‍ നിര്‍മാണത്തിലിരുന്ന 30നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി. 117പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയിലാണ്.
ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെയാണ് ഉണ്ടായത്. ബാങ്കോക്കിലും മ്യാന്‍മറിലെ വിവിധയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഒന്നാമത്തെ ഭൂചലനത്തിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. മ്യാന്‍മറിലെ പ്രശസ്ത ആശ്രമമായ മാ സോ യാനെ ഉള്‍പ്പടെ തകര്‍ന്നുവീണു. റോഡുകളും കെട്ടിടങ്ങളും നാമാവശേഷമായി. 90 വര്‍ഷം പഴക്കമുള്ള ഡാം പൊട്ടി, പാലങ്ങള്‍ തകര്‍ന്നു, പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ ഇല്ലാതെയായി എന്നും വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു.