മ്യാന്‍മറിലും ബാങ്കോക്കിലുമുണ്ടായ ഭൂചലനത്തില്‍ 150 മരണം സ്ഥിരീകരിച്ച് ഭരണകൂടം. നിരവധിപ്പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടങ്ങിക്കിടക്കുകയാണ്. 732പേര്‍ക്ക് പരുക്കുപറ്റിയെന്നും പട്ടാളഭരണകൂടം അറിയിച്ചു. ആറ് പ്രവിശ്യകള്‍ പൂര്‍ണമായി തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മ്യാന്‍മറിലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന്‍റെ പ്രത്യാഘാതം തായ്‌ലന്‍ഡിലെ ബാങ്കോക്കിലും അനുഭവപ്പെട്ടു. അതിനിടെ 15 ടണ്‍ അവശ്യ വസ്തുക്കളുമായി ഇന്ത്യയില്‍ നിന്ന് വിമാനം മ്യാന്‍മറിലേക്ക് തിരിച്ചു.
സ്ഥിതി അതീവഗുരുതരമാണെന്നും രാജ്യന്തര സമൂഹത്തിന്‍റെ അടിയന്തര സഹായം വേണമെന്നും മ്യാന്‍മര്‍ ഭരണകൂടം ആവശ്യപ്പെട്ടു. മ്യാന്‍മറില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് മ്യാന്‍മറില്‍ ഉഗ്രശക്തിയുള്ള ഭൂചലനമുണ്ടായത്. പത്തോളം തുടര്‍ചലനങ്ങളുമുണ്ടായി.