baby-in-womb-representational-image

പ്രതീകാത്മക ചിത്രം

സുഖപ്രസവം തന്നെ നടക്കണം എന്ന പിടിവാശിയില്‍ പ്രസവ വേദന തുടങ്ങിയെങ്കിലും പൂര്‍ണ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിക്കാതെ വീട്ടില്‍ തന്നെ പരമാവധി പിടിച്ചു നിര്‍ത്തുന്നവരുണ്ട്. ആശുപത്രിയില്‍ പോയാല്‍ മുന്നും പിന്നും നോക്കാതെ അവര്‍ അടിവയറ്റില്‍ കത്തിവയ്ക്കുമെന്ന കുടുംബക്കാരുടെയും മുന്‍പ് പ്രസവിച്ച അനുഭവസ്ഥരുടെയും ഉപദേശം കേട്ട് ഇക്കാലത്തും ചിലര്‍ പ്രസവം വീട്ടില്‍ തന്നെയാക്കാന്‍ ശ്രമിക്കുന്നു. എത്രത്തോളം അപകടകരമാണ് ഇതെന്ന് ചിന്തിക്കാന്‍ പോലും ഇക്കൂട്ടര്‍ തയ്യാറാവാത്തതെന്താണ് എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു.  ALSO READ; ‘ബ്ലേഡ് വാങ്ങി കുഞ്ഞിന്‍റെ പൊക്കിള്‍കൊടി കട്ട് ചെയ്തു’, പ്രസവം വീട്ടില്‍; ജനന സർട്ടിഫിക്കറ്റ് തരുന്നില്ലെന്ന് ദമ്പതിമാർ

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് നയാസ് എന്ന യുവാവ് ഭാര്യയുടെ പ്രസവം വീട്ടില്‍ വേണമെന്ന ദുര്‍വാശി കാരണം നഷ്ടപ്പെടുത്തിയത് രണ്ട് ജീവനാണ്. നാലാമത്തെ കുഞ്ഞിന്‍റെ പ്രസവത്തോടെയാണ് നയാസിന്‍റെ ഭാര്യയും കുഞ്ഞും മരിച്ചത്. പാതി തല പുറത്തുവന്ന അവസ്ഥയില്‍ ശ്വാസംമുട്ടി കുഞ്ഞും രക്തം വാര്‍ന്ന് അമ്മയും മരിച്ചു. അക്യൂപങ്ചര്‍ ചികിത്സാരീതിയില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞായിരുന്നു നയാസ് ഭാര്യയെയും കുഞ്ഞിനെയും ബലികൊടുത്തത്. ഈ സംഭവം നടന്ന് വര്‍ഷം ഒന്ന് പിന്നിട്ടിട്ടും അവസ്ഥയില്‍ കാര്യമായ പുരോഗതിയില്ല. ALSO READ; അത്ര സുഖമല്ല സുഖപ്രസവം; സിസേറിയനും; നയാസ് എന്ന ‘വില്ലന്‍’ ഓര്‍മിപ്പിക്കുന്നത്

വീട്ടില്‍ പ്രസവിച്ചു, കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് വേണം എന്ന ആവശ്യവുമായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒരു യുവാവും ഭാര്യയും കൈക്കുഞ്ഞുമായി വാര്‍ത്തകളില്‍ നിറയുകയാണ്. ഈ സാഹചര്യത്തില്‍ ഡോ. മനോജ് വെള്ളനാട് പങ്കുവച്ച ഒരു കുറിപ്പ് സൈബറിടത്ത് ചര്‍ച്ചയാവുന്നു. വീട്ടിലെ സുഖപ്രസവം എന്നത് ലോട്ടറി അടിക്കുന്നത് പോലെയാണ്. രണ്ടു ജീവനുകൾ വച്ചു കൊണ്ടുള്ള ഒരു ഞാണിന്മേൽ കളി എന്നാണ് കുറിപ്പില്‍‌ പറഞ്ഞിരിക്കുന്നത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം;

പെട്ടെന്നൊരു ദിവസം ഏതെങ്കിലും ദമ്പതികൾ ഒരു കുട്ടിയെ കൊണ്ട് വന്ന് കാണിച്ചിട്ട് ബർത്ത് സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞാൽ കൊടുക്കാൻ പറ്റുമോ?. ആരോഗ്യകരമായ പ്രസവം, വാക്സിനേഷൻ, ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ഒക്കെ കുട്ടികൾക്കുണ്ട്. അതൊക്കെ വേറെ വിഷയമാണ്. അത് മാറ്റി വച്ച് ചിന്തിച്ചാലും നിലവിൽ കണ്ണുമടച്ച് സർട്ടിഫിക്കറ്റ് കൊടുക്കാൻ സാധിക്കില്ലല്ലോ. അതിന് കുട്ടി അവരുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞാലല്ലേ പറ്റൂ. ഡിഎന്‍എ പരിശോധനകൾ നടത്തി അത് തെളിയിക്കട്ടെ. 

വീട്ടിലെ സുഖപ്രസവം എന്നത് ലോട്ടറി അടിക്കുന്നത് പോലെയാണ്. രണ്ടു ജീവനുകൾ വച്ചു കൊണ്ടുള്ള ഒരു ഞാണിന്മേൽ കളി. ആ കളിയിൽ പണ്ട് ഒരുപാട് പേർ തോറ്റിട്ടുണ്ട്. ഇന്ന് മാതൃ-ശിശു മരണ നിരക്കുകൾ ഇത്രയും കുറഞ്ഞതിന് കാരണം ഗർഭകാലം മുതൽ എല്ലാ പരിചരണങ്ങളും ആശുപത്രികളിൽ നടക്കുന്നത് കൊണ്ടാണ്. ജനിക്കുന്ന കുഞ്ഞ് കരയാൻ 5 മിനിട്ട് വൈകിയാൽ, അതിനിടയിൽ കൃത്യമായ മെഡിക്കൽ സപ്പോർട്ട് നൽകാൻ കഴിഞ്ഞില്ലെങ്കിൽ ആ കുട്ടി ജീവിച്ചാൽ പോലും തലച്ചോർ വളർച്ചയില്ലാതെ ജീവിതകാലം മുഴുവൻ കുടുംബത്തിന് തന്നെ ഒരു സങ്കടക്കാഴ്ചയായി ജീവിക്കും. 

തലച്ചോറിലേക്ക് കുറച്ചു നേരത്തേക്ക് ആവശ്യത്തിന് ഓക്സിജൻ കിട്ടാതെ വരുന്ന ഹൈപ്പോക്സിക് ഇസ്കീമിക് എൻസെഫലോപതി എന്ന അവസ്ഥ കാരണമാണത്. മിനിട്ടുകളും സെക്കന്‍റുകളും ഒരാളുടെ വിധി നിർണയിക്കുന്നത് ഇങ്ങനെയൊക്കെയാണ്. അല്ലാതെ മതപുസ്തകങ്ങളും ജാതകങ്ങളും നോക്കിയിട്ടല്ല. ഇതൊരു ഒറ്റ ഉദാഹരണം പറഞ്ഞു എന്നേയുള്ളു. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ വേറെ ഉണ്ടാവാം. ഗർഭവും പ്രസവവും ഒക്കെ ഒന്നല്ല, രണ്ട് ജീവൻ കൈയിൽ പിടിച്ചുള്ള വലിയ ഗെയിമാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടത്. വീട്ടിലെ പ്രസവം ഒരിക്കലും മാതൃകയാക്കരുത്. എടുക്കുന്ന എല്ലാവർക്കും ലോട്ടറി അടിക്കില്ലാ എന്ന തത്വം ഓർക്കുന്നത് ഇവിടെ വളരെ അനുയോജ്യമാണ്.

ENGLISH SUMMARY:

If a couple suddenly brings a child and demands a birth certificate, can it be issued just like that? Children have rights, including a healthy birth, vaccination, and the right to live healthily. However, setting those aspects aside, issuing a birth certificate blindly is not possible. There must be scientific proof that the child belongs to them. Only after conducting DNA tests to confirm parentage can such a certificate be granted, Dr. Manoj Vellanad writes.