റഷ്യയില്‍ കോവിഡിന് സമാനമായ വൈറസ് പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പേശികളുടെ ബലക്ഷയം, ചുമയ്ക്കുമ്പോള്‍ രക്തം, കടുത്തതും നീണ്ടു നില്‍ക്കുന്നതുമായ പനി തുടങ്ങി കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് രോഗബാധിതര്‍ക്കുള്ളത്. റഷ്യയില്‍ അങ്ങോളമിങ്ങോളം രോഗബാധയുണ്ട്.
രോഗികളില്‍ കോവിഡ്19, ഇന്‍ഫ്ലുവന്‍സ എന്നീ വൈറസുകള്‍ കടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇതോടെ റഷ്യയില്‍ അജ്ഞാതോഗം പകരുന്നു എന്നരീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ രാജ്യത്തെ പൊതുജനാരോഗ്യ നിരീക്ഷണ ഏജൻസിയായ റോസ്‌പോട്രെബ്നാഡ്‌സർ ഇത് നിഷേധിച്ചു.
അജ്ഞാത വൈറസ് റഷ്യയില്‍ പടരുന്നു എന്നതിന് ഒരു തളിവുമില്ലെന്നാണ് ഏജന്‍സി പറയുന്നത്. ഇൻഫ്ലുവൻസ ലക്ഷണങ്ങള്‍ക്ക് സമാനമായ ബാക്ടീരിയ അണുബാധയാകാമെന്നും മൈകോപ്ലാസ്മ ന്യുമോണിയ മൂലമാകാം രോഗവ്യാപനമെന്നും അധികൃതർ പറഞ്ഞു.
മാര്‍ച്ച് 29ന് റഷ്യയിലെ ടെലഗ്രാം ന്യൂസ് ചാനലായ ഷോട്ട് വഴിയാണ് ഇത്തരത്തിലൊരു വൈറസിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യമായി പുറംലോകമറയുന്നത്. 'ചുമ കാരണം എന്‍റെ വാരിയെല്ലുകൾ വേദനിക്കുന്നു, എനിക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ല, മരുന്നുകൾ പോലും എന്നെ രോഗിയാക്കുന്നു' എന്നാണ് ഒരു ടെലഗ്രാം ഉപയോക്താവ് അനുഭവം പങ്കുവച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചില രോഗികള്‍ക്ക് ആഴ്ചകളോളം നീണ്ട പനി അനുഭവപ്പെടുന്നുണ്ടെന്നും ആന്‍റിബോഡി ചികില്‍യ്ക്ക് ശേഷം ചുമയ്ക്കുംമ്പോള്‍ രക്തം വരുന്നതുമായും ആളുകള്‍ പറഞ്ഞു. എന്നാല്‍ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് റഷ്യൻ ഉദ്യോഗസ്ഥർ പറയുന്നത്.