mg-university

എംജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റുകൾ കാണാതായ കേസിൽ ബോധപൂർവ്വമായ കുറ്റകൃത്യം നടന്നതായി പൊലീസ് സ്ഥിരീകരിച്ചു.  പ്രാഥമിക അന്വേഷണം പൂർത്തിയായതായി ഗാന്ധിനഗർ പൊലീസ്. അതേസമയം സർവ്വകലാശാലതല അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ വിസി ഉത്തരവിട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കഴിഞ്ഞമാസം 17 നാണ് പേരെഴുതാത്ത സർട്ടിഫിക്കറ്റുകൾ കാണാതായതായി എംജി സർവകലാശാല സ്ഥിരീകരിക്കുന്നത്.  നാല് ദിവസം തിരച്ചിൽ നടത്തിയെങ്കിലും സർട്ടിഫിക്കറ്റുകൾ സർവകലാശാലയ്ക്ക് പുറത്തു പോയതായി സൂചന ലഭിച്ചതോടെയാണ് പൊലീസിൽ പരാതിപ്പെടുകയും സർവ്വകലാശാലതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്. സെക്ഷൻ ഓഫീസർമാരുടെയും അസിസ്റ്റന്റുമാരുടെയും മൊഴിയെടുപ്പ് പൂർത്തിയായി. സർവകലാശാലയിലെ ചില താൽക്കാലിക ജീവനക്കാരെ പൊലീസ് സംശയിക്കുന്നതായി സൂചനയുണ്ട്. നിലവിൽ സസ്പെൻഷൻ ലഭിച്ച രണ്ട് ഉദ്യോഗസ്ഥരും പ്രതിപക്ഷ സംഘടനകളിൽ ഉൾപ്പെട്ടവരാണ്. 

 

കരുതിക്കൂട്ടി പ്രതിപക്ഷ സംഘടനകളുടെ ജീവനക്കാരെ ആക്രമിച്ചതായി പരാതിയുണ്ട്. ജോയിന്റ് റജിസ്ട്രാറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം 5 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച വിസി ഉത്തരവിറക്കിയിരുന്നു. ഈ മാസം നാലിനുള്ളിൽ സർവകലാശാലതല അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.