ഫയല്‍ ചിത്രം

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര  തുടങ്ങുമ്പോഴും ഇന്ത്യമുന്നണിയിലെ  അസ്വാര്യസ്യങ്ങള്‍ക്ക് ശമനമില്ല. കണ്‍വീനറായി തന്നെ നിര്‍ദേശിക്കുന്നതിന് മുന്‍പ് സമവായത്തിലെത്താത്തതില്‍ നിതീഷ് കുമാര്‍ കടുത്ത അതൃപ്തിയിലാണ്. പ്രധാനമന്ത്രി മുഖമായി തന്നെ പ്രഖ്യാപിക്കാന്‍ നിതീഷ് സമ്മര്‍ദം ചെലുത്തുന്നതായാണ് സൂചന. പ്രതിഷ്ഠാ ചടങ്ങിന് ശേഷം അയോധ്യയിൽ രാമക്ഷേത്രത്തില്‍  ഇന്ത്യ മുന്നണി നേതാക്കള്‍ സന്ദര്‍ശം നടത്തും.  

ന്യായ് യാത്രക്ക് മുന്‍പ് ഇന്നലെ തിരക്കിട്ട് ചേര്‍ന്ന ഇന്ത്യനേതാക്കളുടെ സൂ മീറ്റിങ് ഐക്യംകൂട്ടാന്‍ കാര്യമായി ഉപകരിച്ചില്ല. മല്ലികാര്‍ജുന്‍ ഖര്‍ഗെയെ  ചെയര്‍പേഴ്സണായി നിശ്ചയിക്കാനുണ്ടായ വേഗം കണ്‍വീനറെ നിശ്ചയിക്കുന്നതില്‍ കാട്ടാത്തതാണ് നിതീഷ് കുമാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസമായി പറയുന്ന കോണ്‍ഗ്രസ് പക്ഷെ മമതയേയോ അഖിലേഷ് യാദവിനെയോ സമവായത്തിലെത്തിക്കാതെയാണ് നിതീഷിന്‍റെ പേര് നിര്‍ദേശിച്ചത്. മമതയുടെ നിലപാട് അറിഞ്ഞ ശേഷമാകാം എന്ന് മുന്നണി യോഗത്തിൽ രാഹുൽഗാന്ധി പറഞ്ഞത് ഭിന്നതയുണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ്. പക്ഷെ ഇതും നീതിഷ് കുമാറിന്റെ അനിഷ്ടത്തിനിടയാക്കി. ഖര്‍ഗയുടെ ചെയര്‍പേഴ്സണ് മുകളില്‍ കരുത്ത് നല്‍കുന്ന കണ്‍വീനര്‍ പദവിയാണ് നിതീഷിന്‍റെ മോഹം. ഇതില്‍ മുഖ്യം പ്രധാനമന്ത്രി പദത്തിലേക്കുള്ള മുഖമായി തന്നെ ഉയര്‍ത്തിക്കാണിക്കണം എന്നതാണ്. 

മമതയും അഖിലേഷ് യാദവും ഇന്നലെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അനിശ്ചിതാവസ്ഥ നല്‍കുന്നുണ്ട്. ബംഗാളില്‍ സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന് മമത പറയുമ്പോള്‍, മമതയെ സഖ്യത്തില്‍ ഒപ്പം നിര്‍ത്തുന്നതില്‍  ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും കടുത്ത എതിര്‍പ്പുണ്ട്. പ്രതിഷ്ഠാ ദിനത്തില്‍ അയോധ്യയിലേക്കില്ലെങ്കിലും അതിന് ശേഷം രാമക്ഷേത്ര സന്ദർശനം നടത്താൻ ഒരുങ്ങുകയാണ് ഇന്ത്യാ മുന്നണി നേതാക്കൾ. പ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പ്രതിഷ്ഠ ദിനത്തിൽ പങ്കെടുക്കുന്നില്ലെങ്കിൽ രാമനിൽ വിശ്വാസമില്ല എന്നല്ല എന്നും ശരത് പവാർ വ്യക്തമാക്കി. ചടങ്ങിന് എല്ലാ ആശംസകളും എന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. യുപി കോണ്‍ഗ്രസ് നേതൃത്വവും പിന്നീട്  ക്ഷേത്രദർശനം നടത്തുമെന്ന് അറിയിച്ചിരുന്നു. 

Troubles on the India front