കൊച്ചിയിലെ പിഎഫ് ഓഫീസിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. വർഷങ്ങളായിട്ടും പി എഫ് ഇനത്തിലെ തുക അനുവദിക്കാത്തത്തിലുണ്ടായ മനോവിഷമതിലായിരുന്നു ആത്മഹത്യ. മരണത്തിന് ഉത്തരവാദി പി എഫ് ഓഫിസിലെ ഉദ്യോഗസ്ഥരാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി..  

 

ഇന്നലെയാണ് തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ കൊച്ചിയിലെ പിഎഫ് ഓഫിസിൽ വെച്ച് വിഷം കഴിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിൽയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടു. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. പേരാമ്പ്ര അപ്പോളോ ടയേഴ്സിൽ തൊഴിലാളിയായിരുന്ന ശിവരാമന് എൺപതിനായിരം രൂപയ്ക്കു മുകളിൽ പി എഫ് ഇനത്തിൽ ലഭിക്കാനുണ്ടായിരുന്നു. വര്ഷങ്ങളായി ഓഫിസിൽ കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥർ പണം അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ശിവരാമൻ ആത്മഹത്യ ചെയ്തത്

 

പി എഫ് ഓഫീസിലെ ചില ഉദ്യോഗസ്ഥർ തന്നെ മനപൂർവം ബുദ്ധിമുട്ടിക്കുകയാണെന്ന് ശിവരാമൻ ബന്ധുക്കളോട് പറഞ്ഞിരുന്നു. ആവശ്യപ്പെട്ട രേഖകൾ എല്ലാം കൊടുത്തിട്ടും പണം നിഷേധിക്കുകയായിരുന്നെന്നും ശിവരാമന്റെ മരണത്തിന് ഉത്തരവാദി പി എഫ് ഓഫിസിലെ ഉദ്യോഗസ്ഥരാണെന്നും കുടുംബം ആരോപിച്ചു. കാൻസർ രോഗിയായിരുന്നു 67 കാരനായ ശിവരാമൻ.

Man who drank poison at Kochi EPF office dies