ഐസിയു പീഡനക്കേസില്‍, അതിജീവിതയെ ജീവനക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കേസ് അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി, ആരോഗ്യവകുപ്പ് പൂഴ്ത്തി. സീനിയര്‍ നേഴ്സിങ് ഓഫീസര്‍ പി ബി അനിത മാത്രമാണ് ബലിയാടായതെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വീഴ്ച്ച വരുത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഡി എം ഇ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ ശുപാര്‍ശകളാണിത്. അതിജീവിതയെ പിന്തുണച്ചതിന്‍റെ പേരില്‍ സീനിയര്‍ നേഴ്സിങ് ഓഫീസര്‍ അനിതയെ പരമാവധി ദ്രോഹിക്കുന്ന ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന്‍റെ പേരില്‍ സസ്പെന്‍ഷനിലായ ജീവനക്കാരെ ഒരു കാരണവുമില്ലാതെ തിരിച്ചെടുത്ത മുന്‍ പ്രിന്‍സിപ്പാള്‍ ഇ വി ഗോപിക്കെതിരെ ശിക്ഷ നടപടിയെടുക്കണമെന്ന ശുപാര്‍ശ മുക്കി. ഭീഷണിപ്പെടുത്തിയവരെ കണ്ടെത്താന്‍ പൊലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തിട്ടും പങ്കെടുത്തില്ലെന്ന് തെറ്റായ മൊഴി നല്‍കിയ ഡെപ്രൂട്ടി സൂപ്രണ്ട്, ആര്‍എംഒ, എന്നിവര്‍ക്ക് താക്കീത് നല്‍ണമെന്ന ശുപാര്‍ശയും കാറ്റില്‍ പറത്തി. അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്ന താല്‍ക്കാലിക ജീവനക്കാരിയെ അന്വേഷണ സമിതിയെയോ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെയോ അറിയിക്കാതെ ജോലിയില്‍ തിരിച്ചെടുത്തതിലും ഡെപ്യൂട്ടി സൂപ്രണ്ടും ആര്‍എംഒയും കുറ്റക്കാരാണ്. സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണം എല്ലാ വാര്‍ഡിലും സിസിടിവി സ്ഥാപിക്കണം തുടങ്ങിയ ശുപാര്‍ശകളും നടപ്പാക്കിയിട്ടില്ല. ഇതെല്ലാം ബാക്കി നില്‍ക്കുമ്പോഴാണ് അതിജീവിതയെ ഭീഷണിപ്പെടുത്തിയ കാര്യം ചൂണ്ടിക്കാണിച്ച സീനിയര്‍ നഴ്സിങ് ഓഫീസറെ ജോലിയില്‍ പ്രവേശിപ്പിക്കാതെ പുറത്ത് നിര്‍ത്തിയിരിക്കുന്നത്.
നഴ്സിങ് ഓഫീസര്‍മാരുെട നിരുത്തരവാദപരമായ സമീപനമാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ സ്ഥലം മാറ്റപ്പെട്ട ഭരണ കക്ഷിയില്‍പെട്ട രണ്ടുപേര്‍ മെഡിക്കല്‍ കോളജില്‍ തിരിച്ചുകയറുകയും അനിത മാത്രം എങ്ങനെ പുറത്തു നില്‍ക്കുന്നു എന്നാണ് ഉത്തരം കിട്ടാത്ത ചോദ്യം.
ICU rape case; committee report deatails