യുജിസി നെറ്റ് , നീറ്റ് പരീക്ഷ ക്രമക്കേടുകളിൽ കുരുങ്ങി കേന്ദ്ര സർക്കാർ. ബീഹാറിൽ അറസ്റ്റിലായ 4 വിദ്യാർഥികൾ പരീക്ഷാ തലേന്ന് ചോദ്യപേപ്പർ കിട്ടിയതായി സ്ഥിരീകരിച്ചു. പരസ്യപ്രതിഷേധത്തിനിറങ്ങിയ എബിവിപി, NTA യുടെ വിശ്വാസത നഷ്ടപ്പെട്ടെന്ന് വിമർശിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം തുടരുന്നു. രാഹുല്‍ഗാന്ധി മൂന്നു മണിക്ക് മാധ്യമങ്ങളെ കാണും.
നീറ്റിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്ന് NTA ആവർത്തിക്കുകയും വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുകയും ചെയ്തതിന് പിന്നാലെയാണ് ബീഹാറിൽ നാലു വിദ്യാർത്ഥികൾ കൂടി അറസ്റ്റിൽ ആയത്. പരീക്ഷയുടെ തലേന്ന് ചോദ്യപേപ്പർ ലഭിച്ചിരുന്നു എന്ന് ഈ വിദ്യാർത്ഥികൾ സമ്മതിച്ചു. കേസിൽ അറസ്റ്റിലായവർ 17 ആയി. പൊലീസ് റിപ്പോർട്ടു ലഭിച്ചശേഷം ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നത്. വിഷയമേറ്റെടുത്ത പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും നീറ്റ് പരീക്ഷാർത്ഥികളും ആയി കൂടിക്കാഴ്ച നടത്തും.
NTA യുടെ വിശ്വാസത നഷ്ടപ്പെട്ടെന്നും പരീക്ഷകളുടെ വിശ്വാസ്വത ഉറപ്പാക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും BJP ഭരണത്തിൽ പരീക്ഷ മാഫിയ തുടരുകയാണെന്നും സമാജവാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. എന്‍എസ് യു , വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാന്‍റെ വീടിനു മുന്നിൽ പ്രതിഷേധിച്ചു. ഐസയും SFI ഉം ജവഹർലാൽ നെഹ്റു സർവകലാശാല സ്റ്റുഡൻസ് യൂണിയനും ഇന്ന് വിദ്യാഭ്യാസ മന്ത്രാലയം വളയും.