ഹാഥ്റസില്‍ മതചടങ്ങിനിടെ തിക്കിലും തിരക്കിലുപ്പെട്ടുണ്ടായ അപകടം വളരെ ഞെട്ടലോടെയാണ് ലോകം കേട്ടത്. നിരവധി പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ഒട്ടേറെ പേര്‍ക്ക് ഗുരുതര പരുക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഭോലെ ബാബയുടെ സത്സംഗിനെത്തിയ 122 പേരാണ് തിക്കിലും തിരക്കിലും പെട്ട് ചൊവ്വാഴ്ച മരിച്ചത്.എന്നാല്‍ എഫ്.ഐ.ആറില്‍ നാരായൺ സാകാർ ഹരി എന്നറിയപ്പെടുന്ന ഭോലെ ബാബയെ പ്രതി ചേര്‍ത്തിട്ടില്ല.മതപ്രഭാഷണത്തിനു ശേഷം ഭോലെ ബാബയെ കണ്ട് അനുഗ്രഹം വാങ്ങാനും അദ്ദേഹത്തിന്‍റെ കാല്‍പ്പാദത്തിനടിയില്‍ നിന്ന് മണ്ണെടുക്കാന്‍ ഭക്തജനങ്ങള്‍ തിരക്ക് കൂട്ടിയതുമാണ് അപകടകാരണം.
ഇപ്പോഴിതാ 'ഭോലെ ബാബ' എന്ന ആള്‍ ദൈവത്തിന് 4 ആശ്രമങ്ങളുണ്ടെന്നും 100 കോടി രൂപയുടെ ആസ്തിയുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വയം പ്രഖ്യാപിത ആൾദൈവമാണ് ഭോലെ ബാബ. സൂരജ് പാൽ എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്. കണ്ണടയിട്ട് വെള്ള ഷര്‍ട്ടും പാന്‍റും ധരിച്ചാണ് ബാബ പ്രത്യക്ഷപ്പെടാറ്.
ബാബയുടെ മെയിൻപുരി ആശ്രമത്തിൻ്റെ പ്രവേശന കവാടത്തിൽ 10,000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെയുള്ള തുകകൾ സംഭാവന ചെയ്ത 200 ആളുകളുടെ പേരുകൾ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ സംഭാവനകൾ ആശ്രമത്തിന് ലഭിച്ച സാമ്പത്തിക സഹായത്തിന്‍റെ തെളിവാണ്. യുപിയില്‍ പലയിടങ്ങളിലായും മറ്റ് സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 24 ആശ്രമങ്ങളാണ് ഇയാളുടെ പേരിലുള്ളത്. ശ്രീ നാരായൺ ഹരി സാകർ ചാരിറ്റബിൾ ട്രസ്റ്റിന് കീഴില്‍ പടര്‍ന്നുകിടക്കുന്നതാണ് അദ്ദേഹത്തിന്‍റെ സാമ്രാജ്യം. ബാബായുടെ അനുയായികളിൽ ഭൂരിഭാഗവും പാവപ്പെട്ടവരായതിനാൽ ഈ സമ്പത്തിൻ്റെ ഉറവിടം വ്യക്തമല്ല.
16 കമാന്‍ഡോകളും 15 മുതല്‍ 30 വരെയുള്ള വാഹനവ്യൂഹത്തിന്‍റെയും അകമ്പടിയോടെയാണ് ബാബ ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനെത്തുന്നത്. ട്രസ്റ്റിന്‍റെ വൊളന്റിയർമാരാണ് ബാബയുടെ സുഗമമായ സഞ്ചാരത്തിനും ആരും അദ്ദേഹത്തിന്‍റെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും സദാ ജാഗരൂകരായി ഇരുവശത്തുമായി നിലയുറപ്പിച്ചിട്ടുണ്ടാകും. ടൊയോട്ട ഫോര്‍ച്യൂണറിലാണ് ബാബയെത്തുന്നത്. കാറിന്‍റെ നിറത്തോട് സാമ്യത പുലര്‍ത്താന്‍ കാറിന്‍റെ സീറ്റുകളടക്കം എല്ലാം ഇന്‍റീരിയറുകളും വെളുത്ത നിറത്തിലുള്ളതാണ്.ബാബയുടെ സുരക്ഷ്കകായി സേവാദര്‍ എന്ന് വിളിക്കുന്ന ഒരു പ്രത്യേക സംഘം തന്നെയുണ്ട്. ചില പ്രത്യേക രീതിയിലൂടെ ഇവരെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭക്ഷണവും താമസവുമെല്ലാം ആശ്രമത്തില്‍ തന്നെയായിരിക്കും.
ബിച്ചുവയിൽ സ്ഥിതി ചെയ്യുന്ന മെയിൻപുരി ആശ്രമത്തിലാണ് സൂരജ് പാൽ താമസിക്കുന്നത്. 21 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്ഥലം ഹരി നഗർ എന്നാണ് അറിയപ്പെടുന്നത്.ഈ ആശ്രമത്തിനുള്ളില്‍ ബാബയ്ക്കും ഭാര്യക്കും മാത്രമായി ആറു മുറികളുണ്ട്. കഴിഞ്ഞ വർഷമാണ് ശ്രീ നാരായൺ ഹരി സകർ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിതമായത്. മറ്റ് സബ്‌സിഡിയറി ട്രസ്റ്റുകൾ മുഖേന ഇതിന് പ്രദേശത്തുടനീളമുള്ള ആശ്രമങ്ങൾ ഉണ്ട്.
കാൺപൂരിലെ ബിധ്‌നുവിലെ കസുയി ഗ്രാമത്തിലാണ് സേവാദറുകള്‍ താമസിക്കുന്നത്. ഇറ്റാവയിലെ ഭൂപത് സരായിയിൽ നിർമ്മാണത്തിലിരിക്കുന്ന ആശ്രമം ഒന്‍പത് ഏക്കറിലാണ് വ്യാപിച്ച് കിടക്കുന്നത്. കാവൽ ഗോപുരങ്ങളും ഉയർന്ന മതിലുകളും വലിയ പ്രവേശന കവാടവുമുള്ള ഒരു കോട്ടയോട് സാമ്യമുള്ള ആശ്രമം പട്യാലിയിലുമുണ്ട്. ആശ്രമത്തിന് പുറത്ത്, അകത്തും പുറത്തും വീഡിയോ റെക്കോർഡിങ്ങും ഫോട്ടോഗ്രാഫിയും നിരോധിച്ചിരിക്കുന്നുവെന്ന് ഒരു ബോർഡുമുണ്ട്.
എന്നാല്‍ വര്‍ഷങ്ങളായി ആഗ്രയിലെ കേദാർ നഗറിലുള്ള സ്വന്തം വീട് ബാബ സന്ദർശിച്ചിട്ടില്ല. ഒരു പൊലീസ് കോൺസ്റ്റബിൾ എങ്ങനെയാണ് ഒരു ആത്മീയ സാമ്രാജ്യം കെട്ടിപ്പടുത്തതെന്ന് വ്യക്തമല്ലെന്നാണ് ആളുകള്‍ പറയുന്നത്. ഇറ്റാ ജില്ലയിലെ പട്യാലി തഹസിൽ ബഹാദൂർ ഗ്രാമത്തിലാണ് ബാബ ജനിച്ചത്. മുന്‍ ഇന്‍റലിജൻസ് ബ്യൂറോ ജീവനക്കാരനായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്‍റെ അവകാശ വാദം.