ഉത്തർപ്രദേശ് സ്വദേശിയായ അഗ്നിവീര്‍ ജോലിക്കിടെ ജീവനൊടുക്കി. യുപിയിലെ ബല്ലിയ ജില്ലയിലെ 22 കാരനായ ശ്രീകാന്ത് കുമാർ ചൗധരിയാണ് ചൊവ്വാഴ്ച രാത്രി ആഗ്രയിലെ എയർഫോഴ്സ് സ്റ്റേഷനില്‍ ജീവനൊടുക്കിയത്. 2022ലാണ് ശ്രീകാന്ത് ഇന്ത്യൻ വ്യോമസേനയിൽ (ഐഎഎഫ്) ചേർന്നത്.മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.
ഐഎഎഫ് ഉദ്യോഗസ്ഥർ മൃതദേഹം കുടുംബത്തിന് കൈമാറി. വ്യാഴാഴ്ച വൈകിട്ട് ശ്രീകാന്തിന്‍റെ ജന്‍മദേശമായ നാരായൺപൂരിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. ശ്രീകാന്ത് ജോലിയില്‍ നിന്ന് അവധി ചോദിച്ചിരുന്നതായും ആഗ്രയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ ജീവനക്കാര്‍ കുറവായതിനാല്‍ അവധി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശ്രീകാന്തിനെ മാനസികമായി തളര്‍ത്തിയെന്നും ഇതായിരിക്കാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിപ്പോര്‍ട്ടുകളില്‍ വ്യക്തതയില്ല.
ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറും ഷാഗഞ്ച് പൊലീസ് സ്റ്റേഷന്റെ ഇന്‍-ചാര്‍ജുമായ അമിത് കുമാർ അറിയിച്ചു. സംഭവത്തില്‍ ശ്രീകാന്തിന്‍റെ കുടുംബാംഗങ്ങൾ ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതി ലഭിച്ചാല്‍ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതാദ്യമായല്ല അഗ്നിവീര്‍ സൈനികര്‍ ആത്മഹത്യ ചെയ്യുന്നത്. ഇതിനു മുന്‍പ് അഗ്നിവീര്‍ പരിശീലനത്തിന് മുംബൈയിലെത്തിയ മലയാളി യുവതി കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തിരുന്നു. ഐ.എൻ.എസ്. ഹംലയിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മരണം.
അതേസമയം, അഗ്നിവീര്‍ സൈനികര്‍ക്ക് കേന്ദ്രം യാതൊരു രീതിയിലുള്ള ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്നും ജോലിക്കിടെ മരിച്ചാല്‍ നഷ്ടപരിഹാരം പോലും കൊടുക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു