ഹാഥ്റസില്‍ തിക്കിലും തിരക്കിലും ആളുകള്‍ മരിച്ചതില്‍ അതീവ വേദനയെന്ന് ആള്‍ദൈവം ഭോലെ ബാബ. പ്രശ്നമുണ്ടാക്കിയ ആരെയും വെറുതേ വിടില്ല. ദുരന്തത്തിനിരയായവരുടെ കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഭോലെ ബാബ പറഞ്ഞു. സര്‍ക്കാരിലും ഭരണകൂടത്തിലും വിശ്വാസമുണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
110 സ്ത്രീകളടക്കം 121 പേരാണ് സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഭവത്തില്‍ നാല് പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയും മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭോലെ ബാബയെ ആശ്രമത്തിലെത്തി പൊലീസ് ചോദ്യം ചെയ്ത് മടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
യുപി മെയിൻ പുരിയിലെ ആശ്രമം 30 ഏക്കറിൽ. കനൗജ് ഇറ്റാവ എന്നിവിടങ്ങളിലും ഹരിയാന,രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും വിശാലമായ ആശ്രമങ്ങള്‍ ഭോലെബാബയ്ക്കുണ്ട്. ടൊയോട്ട ഫോർച്യുണറിൽ വില കൂടിയ കണ്ണടയും വെളുത്ത സ്യൂട്ടും ധരിച്ചാണ് യാത്ര. 30 കാറുകളും 16 ബൈക്കുകളും അനുഗമിക്കും. ആറ് ലൈംഗികാതിക്രമ കേസുകള്‍ ബാബയ്ക്കെതിരെ പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം തട്ടിയെടുത്ത കേസില്‍ 2000-ല്‍ ആഗ്ര പോലീസ് അറസ്റ്റു ചെയ്തിരുന്നു.