രാജസ്ഥാനില്‍ 20 വയസുള്ള യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇതര ജാതിയില്‍പ്പെട്ട വിവാഹം കഴിച്ചതിനാണ് കൊലപാതകം. യുവതിയുടെ ഭര്‍ത്താവ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ശരീരത്തിന്‍റെ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

രാജസ്ഥാനിലെ ജലവാര്‍ ജില്ലയിലാണ് വീണ്ടും ദുരഭിമാനക്കൊല നടന്നത്. മറ്റൊരു ജാതിയില്‍പ്പെട്ട രവീന്ദ്ര ഭീലിനെയാണ് ഷിംല കുഷ്വ എന്ന യുവതി വിവാഹം കഴിച്ചത്. ഇതിനെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. ഒരുവര്‍ഷം മുന്‍പ് യുപിയിലെ ഗാസിയാബാദില്‍വെച്ച് കുഷ്‍വയും ഭീലും വിവാഹിതരായതാണ് പൊലീസ് പറയുന്നത്.

ജലവാര്‍ സോര്‍തി എന്ന ഗ്രാമത്തില്‍ താമസിച്ചിരുന്ന ദമ്പതികള്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനാണ് ബാരന്‍ ബില്ലയിലെത്തിയത്.  ഈ സമയത്ത് അവിടെ എത്തിയ യുവതിയുടെ അച്ഛനും സഹോദരനും മറ്റ് മൂന്ന് ബന്ധുക്കളും ചേര്‍ത്താണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. ഭീല്‍ ഉടനെ തന്നെ പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍ അപ്പോഴേക്കും യുവതിക്ക് സാരമായ പൊള്ളലേറ്റിരുന്നു. ഒരു ശ്മാശനത്തില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

സംഭവത്തില്‍ യുവതിയുടെ അച്ഛനും സഹോദരനും ഉള്‍പ്പടെ 12 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്നും അവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 

ENGLISH SUMMARY:

Rajasthan family kills woman, burns her body for marrying against their wish