cbi-file-image

കേസിനായി വ്യാജരേഖ ചമയ്ക്കൽ, കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കൽ, അന്യായമായി തടഞ്ഞുെവക്കൽ, സ്ത്രീത്വത്തെ അപമാനിക്കാൻ ഗൂഢാലോചന എന്നിവ കുറ്റങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്ന കുറ്റപത്രത്തിലാണ് അഞ്ചു പ്രതികളുടേയും പങ്കുചൂണ്ടിക്കാട്ടിയിരിക്കുന്നത്. മറിയം റഷീദയെ ആദ്യം അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞാണ് ചാരക്കേസ് റജിസ്റ്റർ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയിൽ നൽകാതിരുന്നതിനെ തുടർന്നാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്. മറിയം റഷീദ ആദ്യം അറസ്റ്റിലായതിന്‍റെ പിറ്റേ ദിവസം മുതൽ വാർത്ത വന്നു. ചാരക്കേസ് വാർത്തകൾ ചോർത്തി നൽകിയത് എസ് വിജയനെന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ മൊഴി നൽകിയിട്ടുണ്ടെന്നും സി.ബി.ഐ പറയുന്നു.

നമ്പി നാരായണൻ കസ്റ്റഡിയിൽ മൃതപ്രായനായെന്നും പൊലീസ് കസ്റ്റഡിയിൽ മർദനം ഏറ്റെന്ന് ഡോക്ടറർ മൊഴി നൽകിയിട്ടുണ്ട്. ഇനിയും മർദിച്ചാൽ മരിച്ചു പോകുമെന്ന് താൻ പോലീസിന് മുന്നറിയിപ്പ് നൽകിയെന്നും ഡോ.സുകുമാരന്‍റെ മൊഴി. അവശനായ നമ്പിക്ക് ചികിത്സ വേണമെന്ന് പറഞ്ഞത് കെ.കെ. ജോഷ്വ എന്ന് റിട്ട. എസ്പി ബേബി ചാൾസും മൊഴി നൽകിയിട്ടുണ്ട്. എച്ച്എല്ലിന്‍റെ ഗസ്റ്റ്ഹൗസിൽ പോലിസ് കസ്റ്റഡിയിലിരിക്കെ നമ്പി നാരായണനെ ഐബിയും ചോദ്യം ചെയ്തെന്നും സിബി മാത്യൂസ് എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നെന്നും കുറ്റ പത്രത്തിൽ ചൂണ്ടിക്കാട്ടി.

 

സ്പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്പെക്ടർ എസ്. വിജയൻ, മുൻ ഡി.ജി.പി. സിബി മാത്യൂസ്, മുൻ ഗുജറാത്ത് ഡി.ജി.പി.യും ഐ.ബി.യുടെ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന ആർ.ബി. ശ്രീകുമാർ, കേരള പോലീസ് മുൻ ഡിവൈ.എസ്.പി. കെ.കെ. ജോഷ്വാ, ഐ.ബി. മുൻ ഇൻസ്പെക്ടർ പി.എസ്. ജയപ്രകാശ് എന്നീ അഞ്ചു പേരെ പ്രതികളാക്കിയാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീംകോടതി തന്നെയാണ് ഉത്തരവിട്ടത്.

ENGLISH SUMMARY:

ISRO espionage case is fabricated, says Central Bureau of Investigation (CBI) in indictment.