ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന രാഹുൽ ഗാന്ധിക്ക് പുതിയ വസതി ഒരുങ്ങുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവായതോടെ ഡൽഗി സുൻഹേരി ഭാഗ് റോഡിലെ അഞ്ചാം നമ്പർ ബംഗ്ലാവ് രാഹുലിന് ഔദ്യോഗിക വസതിയായി പാർലമെൻറ് ഹോം കമ്മിറ്റി നിർദ്ദേശിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി സുൻഹേരി ഭാഗ് റോഡിലെ ബംഗ്ലാവ് സന്ദർശിച്ചതോടെയാണ് രാഹുലിൻറെ പുതിയ താമസ സ്ഥലം സംബന്ധിച്ച അഭ്യൂഹങ്ങളുയർന്നത്.
2004 ആദ്യമായി ലോക്സഭയിലെത്തിയത് മുതൽ 12 തുക്ലഗ് ലെനിലാണ് രാഹുൽ ഗാന്ധി താമസിച്ചിരുന്നത്. ലോക്സഭാ അംഗത്വം നഷ്ടമായതിന് പിന്നാലെ 10 ജൻപതിലേക്കാണ് രാഹുൽ താമസം മാറിയത്. സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുൽ താമസിക്കുന്നത്. ഡൽഹിയിലെ 24 അക്ബർ റോഡിൽ കോൺഗ്രസ് ഓഫീസിനോട് ചേർന്നുള്ള വീടാണ് 10ജൻപത്. അതേസമയം പുതിയ സ്ഥലത്തേക്കുള്ള മാറ്റത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം അറിഞ്ഞ ശേഷമേ സ്ഥിരീകരണമുണ്ടാകൂ.
പ്രതിപക്ഷ നേതാവായതിനാൽ ക്യാബിനറ്റ് പദവിയുള്ള രാഹുൽ ഗാന്ധിക്ക് ടൈപ്പ് 8 ബംഗ്ലാവിന് അർഹതയുണ്ട്. കാബിനറ്റ് മന്ത്രിമാർ, സുപ്രീം കോടതിയിലെയും ഡൽഹി ഹൈക്കോടതിയിലെയും ജഡ്ജിമാർ, സഹമന്ത്രിമാർ, പ്രധാന സെക്രട്ടറിമാർ എന്നിവർക്ക് നൽകുന്നതാണ് ടൈപ്പ് 8 ബംഗ്ലാവ്. കർണാടകയിൽ നിന്നുള്ള ബിജെപി നേതാവായ എ. നാരായണ സ്വാമിയാണ് നേരത്തെ സുൻഹേരി ഭാഗലെ വസതി ഉപയോഗിച്ചിരുന്നത്. 2021-24 കാലത്ത് സാമൂഹിക നീതി വകുപ്പിൽ സഹമന്ത്രിയായിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റിരുന്നു. ഇതോടെയാണ് വസ്തി ഒഴിഞ്ഞത്.