ബെംഗളൂരു വിമാനത്താവളത്തിലെ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. മധുഗിരി സ്വദേശി രമേശ് ആണ് പിടിയിലായത്. രമേശിന്‍റെ നാട്ടുകാരന്‍ കൂടിയായ രാമകൃഷ്ണനാണ് വിമാനത്താവളത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. തന്റെ മുൻ ഭാര്യയുമായി ബന്ധമുണ്ടെന്ന കാരണത്താലാണ് രാമകൃഷ്ണനെ രമേഷ് കൊലപ്പെടുത്തിയത്. കേസിലെ പ്രതിയായ രമേശിനെ ബെംഗളൂരു പൊലീസ് സംഭവസ്ഥലത്ത് നിന്നു തന്നെ അറസ്റ്റു ചെയ്തു. ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
2022ലാണ് പ്രതിയായ രമേശും ഭാര്യയും വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ബെംഗളൂരു വിമാത്താവളത്തിലെ ട്രോളി ഓപ്പറേറ്റര്‍ രാമകൃഷ്ണനുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു വിവാഹമോചനം. തുടര്‍ന്ന് മുന്‍ ഭാര്യയുടെ കാമുകനോടുളള രമേശിന്‍റെ വൈരാഗ്യം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. അതേസമയം ഇതിന് മുന്‍പും നിരവധി തവണ രാമകൃഷ്ണനെ കൊല്ലാന്‍ ശ്രമം നടത്തിയിരുന്നെന്ന് രമേശ് പൊലീസിനോട് പറഞ്ഞു.
ബുധനാഴ്ച്ച വൈകിട്ട് ആറുമണിയോടെയാണ് ബംഗളൂരു വിമാത്താവളത്തില്‍ കൊലപതാകം നടന്നത്. ആസൂത്രണം ചെയ്ത പ്രകാരം ബാഗില്‍ കരുതി വെട്ടുകത്തിയുമായി രമേശ് വിമാനത്താവളത്തിലെത്തി. തുടർന്ന് രാമകൃഷ്ണനായി ടെർമിനൽ ഒന്നില്‍ കാത്തുനിന്നു. ശുചിമുറിക്കു സമീപത്തി വച്ച് രാമകൃഷ്ണനെ കണ്ട രമേശ്, ഉടന്‍ തന്നെ വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ രാമകൃഷ്ണന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതി രമേശ് അറസ്റ്റിലായെങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.