കര്‍ണാകയിലെ വിജയനഗര ജില്ലയില്‍ യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തശേഷം അക്രമി തലയ്ക്കടിച്ച് കൊലപ്പെടുത്തി . കുഡ്‌ലിഗി താലൂക്കിലെ കുഡ്ലതിപ്പേഹള്ളിക്കും അബ്ബേനഹള്ളിയിക്കുമിടയിലുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് സംഭവം . അബ്ബേനഹള്ളി സ്വദേശിനിയായ മുപ്പതുകാരിയാണ് മരിച്ചത് . കത്രികെനഹട്ടി സ്വദേശി ഒബയ്യയെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി കുഡ്‌ലിഗി പൊലീസ് ഇൻസ്പെക്ടർ വെങ്കട സ്വാമി പറഞ്ഞു
വെള്ളിയാഴ്ച രാത്രി 10.30യോടെയാണ് സംഭവം. കൊലചെയ്യപ്പെട്ട യുവതിയും ഒബയ്യയുമായി മുന്‍പരിചയുണ്ടായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നറിയിച്ചാണ് ഒബയ്യ യുവതിയെ ഒപ്പം കൂട്ടിയത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയശേഷം ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയും ബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തു . തുടര്‍ന്ന് കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി.
കുറ്റകൃത്യം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നെന്നും തനിക്കൊപ്പം വരാന്‍ യുവതി വിസമ്മതിച്ചതിനാല്‍ അവരോട് പ്രതിക്ക് ദേഷ്യമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. യുവതിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത് . പൊലീസ് പരിശോധനയില്‍ ആളൊഴിഞ്ഞ സ്ഥലത്തു നിന്ന് മൃതദേഹം കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചെന്നും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64, 103 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.