ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കുമായുള്ള തിരച്ചിലിൽ ഇന്നും നിരാശ. റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ CP4ലും CP3 ലും ഡ്രജർ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കാണാതായ ടാങ്കർ ലോറിയുടെ മഡ് ഗാർഡ് ഇന്നത്തെ തിരച്ചിലിൽ കണ്ടെത്തി. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസം അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ആദ്യ ഘട്ട തിരച്ചിലിൽ റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ ഐബോഡ് ഡ്രോൺ പരിശോധനയിൽ നാല് സ്പോട്ടുകളിലാണ് ലോഹ സാന്നിധ്യം കണ്ടെത്തിയത്. ഇന്നലെ ഷിരൂരിലെത്തിയ അദ്ദേഹം സ്പോട്ടുകൾ ദൗത്യ സംഘത്തിന് വീണ്ടും അടയാളപ്പെടുത്തി നൽകി. ഇതിൽ കരയിൽ നിന്ന് 132 മീറ്റർ അകലെയുള്ള CP4ൽ കൂടുതൽ ലോഹസാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തൽ. ഓരോ സ്പോട്ടിലും 30 മീറ്റർ ചുറ്റളവിൽ മണ്ണ് നീക്കം ചെയ്യാനാണ് തീരുമാനം. ഡ്രജിങ് സംഘത്തിലെ മുങ്ങൽ വിദഗ്ധർ അടിത്തട്ടിലേക്കിറങ്ങി. പരിശോധന നടത്തി ദുരന്ത നിവാരണ സേനയുടെയും സാന്നിധ്യം തിരച്ചിലിനുണ്ട് ഇന്നലെ രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴ ദൗത്യത്തിന് വെല്ലുവിളിയാകുമെന്നാണ് ആശങ്ക.