വിമാനക്കമ്പനികള്‍ക്കുള്ള ബോംബ് ഭീഷണി തുടരുന്നു.ഇന്നലെ രാത്രിയും ഇന്നുമായി 12 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.പരിശോധനയില്‍ എല്ലാം വ്യാജമെന്ന് കണ്ടെത്തി.ഭീഷണിയുടെ ഉറവിടം കണ്ടെത്താന്‍ പരിശോധന തുടരുകയാണ്.
അഞ്ചുവീതം ഇന്‍ഡിഗോ, ആകാശ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ, വിസ്താര വിമാനങ്ങള്‍ക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ രാത്രി ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സ് വിമാനം ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കി. പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.ദുബായില്‍ നിന്ന് ജയ്പുരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായി. വിമാനം ജയ്പുരില്‍ സുരക്ഷിതമായി ഇറക്കി.
ഇൻഡിഗോയുടെ ജോധ്പൂർ-ഡൽഹി, മുംബൈ - ഇസ്താൻബുൾ വിമനങ്ങള്‍ ഭീഷണി സന്ദേശം ലഭിച്ചതിൽ ഉൾപെടുന്നു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന എന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചു എന്നും ഇൻഡിഗോ, ആകാശ എയര്‍ലൈന്‍സ് കമ്പനികൾ പ്രതികരിച്ചു. അഞ്ചു ദിവസത്തിനിടയിൽ എഴുപതിലേറെ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്നാണ് ഭീഷണി സന്ദേശം വരുന്നത് എന്നതിനാല്‍ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.