'നീറ്റ്' പ്രവേശന നടപടികള്‍ തുടരട്ടെയെന്ന് സുപ്രീം കോടതി.ഗ്രേസ് മാര്‍ക്കിനെ ചൊല്ലി ആക്ഷേപം ഉയര്‍ന്നവരുടെ ഫലം റദ്ദാക്കും. ഇവര്‍ക്കായി പുനഃപരീക്ഷ നടത്തുമെന്നും കോടതി വ്യക്തമാക്കി. ജൂണ്‍ 23നാകും പരീക്ഷ നടക്കുക. അതേസമയം കൗണ്‍സിലിങ് തടയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് വിശദീകരണം തേടിയതായും പറഞ്ഞു. ക്രമക്കേട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹരിയാനയിലെ ആറു കേന്ദ്രങ്ങളിലെ ഫലമാണ് റദ്ദാക്കുക. പരീക്ഷയ്ക്കായി ഇന്ന് തന്നെ വിജ്ഞാപനം ഇറക്കണമെന്നും മുപ്പതിനകം ഫലം പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ഇക്കുറി പരീക്ഷയെഴുതിയവരില്‍ 67 വിദ്യാര്‍ഥികളാണ് മുഴുവന്‍ മാര്‍ക്കും നേടിയത്. ഒരു സെന്‍ററില്‍ പരീക്ഷയെഴുതിയ ആറ് വിദ്യാര്‍ഥികള്‍ക്ക് 720 മാര്‍ക്കും ലഭിച്ചതോടെ ഹരിയാനയിലെ ഫരീദാബാദിലെ സെന്‍ററില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. വിദ്യാർഥികൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയുമടങ്ങുന്ന അവധിക്കാല ബെഞ്ച് പരിഗണിച്ചത്. ആരോപണങ്ങൾ പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്നും കോടതി നിരീക്ഷിച്ചിരുന്നു. പരാതികൾ പരിശോധിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി ഉന്നതാധികാര സമിതിയെ നിയോഗിച്ചിരിക്കുകയാണ്. എം.എസ്.എഫും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.