ജാതി വിവേചനത്തിന്‍റെ പേരില്‍ പീഡനം ആരോപിച്ച് സി.പി.എമ്മിനെതിരെ നടത്തിയ പോരാട്ടത്തിലൂടെ ശ്രദ്ധേയായ കണ്ണൂർ പയ്യന്നൂർ എടാട്ടെ ചിത്രലേഖ അന്തരിച്ചു. കാൻസർ രോഗബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പയ്യാമ്പലത്ത് നടക്കും. ജാതിമാറി വിവാഹം കഴിച്ചതിന്‍റെ പേരിൽ പാർട്ടി ഊരുവിലക്കിയെന്നായിരുന്നു ചിത്രലേഖയുടെ ആരോപണം.
2004 ൽ എടാട്ടെ സ്റ്റാന്‍ഡില്‍ ഓട്ടോയുമായെത്തിയ ദളിത് യുവതിയാണ് ചിത്രലേഖ. എന്നാൽ, ഓട്ടോ ഓടിക്കാൻ തുടങ്ങിയതോടെ എടാട്ടെ സിഐടിയു തൊഴിലാളികൾ എതിരായി. വണ്ടി ഒട്ടോസ്റ്റാന്‍ഡിലിടാനോ ആളുകളെ കയറ്റാനോ സമ്മതിച്ചില്ല. 2005ൽ ഓട്ടോ തീയിട്ടു നശിപ്പിക്കുകയും ചെയ്തു.
ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച കാട്ടാമ്പള്ളിയിലെ ഭൂമിയും വീട് പണിയാനുള്ള തുകയും എൽഡിഎഫ് സർക്കാർ റദ്ദാക്കിയിരുന്നു. തുടർന്ന് കോടതി ഉത്തരവിന്‍റെയും മുൻ എംഎൽഎ കെ.എം.ഷാജി വഴിയെത്തിയ ഗ്രീൻ വോയ്സ് അബുദാബിയുടെയും സഹായത്താലാണു വീടുപണി പൂർത്തിയാക്കിയത്. പിന്നീട് സഹോദരന്‍റെ പേരിൽ ഓട്ടോ വാങ്ങി. അതും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തീയിട്ടു നശിപ്പിച്ചു.