അവസാന ഘട്ട വോട്ടെടുപ്പിന്റെ നിശബ്ദ പ്രചാരണത്തിനിടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാന്ത ധ്യാനം കന്യാകുമാരിയിൽ തുടരുന്നു. 45 മണിക്കൂർ നേരത്തെ ധ്യാനം നാളെ ഉച്ചയ്ക്കു ശേഷമാണ് അവസാനിക്കുക. മണ്ഡപത്തിൽ നിന്നു പുറത്തിറങ്ങി സൂര്യോദയം കണ്ട ശേഷമാണ് ഇന്നത്തെ ധ്യാനം തുടർന്നത്.
വാരണാസിയും ബംഗാളിലെ മണ്ഡലങ്ങളുൾപ്പെടെ നാളെ പോളിങ്ങ് ബൂത്തിലേക്കു പോകാനിരിക്കെയാണ് ബംഗാളിൽ നിന്നുള്ള നരേന്ദ്രൻ ധ്യാനത്തിനെത്തിയ അതേ വിവേകാനന്ദപ്പാറയിലേക്ക് നരേന്ദ്ര മോദിയും ധ്യാനത്തിനെത്തിയത്. രാഷട്രീയവും, ആത്മീയതയും ചർച്ചയും വിവാദങ്ങളുമായി നിറയുമ്പോൾ കാവി വസ്ത്രം ധരിച്ച് ധ്യാനനിമഗ്നനായിരിക്കുന്ന മോദിയുടെ ദൃശ്യങ്ങൾ പുറത്തു വന്നു.45 മണിക്കൂർ നീളുന്ന ധ്യാനം ഇന്നലെ ഏഴരയോടെയാണ് തുടങ്ങിയത്. രാത്രി ചൂടുവെള്ളം മാത്രമായിരുന്നു ഭക്ഷണം.
ധ്യാനത്തിന് ചെറിയൊരു ഇടവേള നൽകിയാണ് പുലർച്ചെ ധ്യാനകേന്ദ്രത്തിന് പുറത്തിറങ്ങി സൂര്യോദയം ആസ്വദിച്ചത്. കയ്യിൽ രുദ്രാക്ഷവുമായി കാവി വസത്രം ധരിച്ചു കടലിനഭിമുഖമായി നിൽക്കുന്ന ദ്യശ്യങ്ങളാണ് പുറത്തു വന്നത്.നിശബ്ദ പ്രചാരണ ദിവസം ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം. എന്നാൽ 48 മണിക്കൂർ പിന്നിട്ടിട്ടും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മൗനം തുടരുകയാണ്.
മാധ്യമങ്ങൾക്ക് വിവേകാനന്ദ പാറയിലേക്കു കർശന വിലക്കുണ്ടെങ്കിലും ധ്യാന ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസുൾപ്പെടെയാണ് പുറത്തു വിടുന്നത്. ധ്യാനം അവസാനിക്കുന്ന നാളെ ഉച്ചവരെ കർശന സുരക്ഷാ വലയത്തിലാണ് കന്യാകുമാരിയും പരിസരവും.