പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറി. പാനലില്‍ നിന്ന് പിന്‍മാറിയെന്ന് കൊടിക്കുന്നില്‍ സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമമാണ്. ഇന്ത്യ സഖ്യം ഒരുവിട്ടുവീഴ്ചയും ചെയ്യില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്. ഡപ്യൂട്ടി സ്പീക്കര്‍ പദവിക്ക് പ്രതിപക്ഷത്തിന് അര്‍ഹതയുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
അതേസമയം, പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. ആദ്യ രണ്ട് ദിവസങ്ങളില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയും തുടര്‍ന്ന് രാഷ്ട്രപതിയുടെ അഭിസംബോധനയും നടക്കും. പ്രോടേം സ്പീക്കര്‍ മുതല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വരെ ചൂടേറിയ വിഷയങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കും. ബിജെപിയിലെ ഭര്‍തൃഹരി മഹ്താബ് ആണ് പ്രോടേം സ്പീക്കര്‍. രാഹുല്‍ ഗാന്ധിയാണോ പ്രതിപക്ഷ നേതാവെന്നും ഇന്നറിയാം.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് ഇന്ത്യ സഖ്യത്തിലെ എംപിമാർ ഭരണഘടനയുടെ പകർപ്പുമായി ഗാന്ധി പ്രതിമയ്ക്ക് സമീപം ഒത്തുകൂടും. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്ത ശേഷമാണ് കോൺഗ്രസ് എംപിമാർ ഗാന്ധി പ്രതിമക്ക് മുന്നിൽ എത്തുക.