ജാതിവ്യവസ്ഥയെ അനുകൂലിച്ചും ജാതി സെന്‍സസിനെ എതിര്‍ത്തും ആര്‍.എസ്.എസ് മാധ്യമം പാഞ്ചജന്യം. ഇന്ത്യയെ ഒരുമിപ്പിച്ചുനിര്‍ത്തുന്നത് ജാതിവ്യവസ്ഥയാണെന്നും ഐക്യം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ജാതി സെന്‍സസ് ആവശ്യം ഉയര്‍ത്തുന്നതെന്നും പാഞ്ചജന്യം എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. സംവരണത്തില്‍ ആര്‍.എസ്.എസിന്റെ നിലപാടുമാറ്റംകൂടിയായി ഇതിനെ വിലയിരുത്താം.

തൊഴിലിന്റെയും ജീവിതരീതികളുടെയും അടിസ്ഥാനത്തില്‍ പല വിഭാഗങ്ങളിലായി ജീവിക്കുന്നവരെ ഒരുമിപ്പിക്കുന്നത് ജാതിവ്യവസ്ഥയാണെന്ന് പാഞ്ചജന്യം എഡിറ്റോറിയല്‍ പറയുന്നു. ഈ ഐക്യം തകര്‍ക്കാന്‍ രാജ്യത്ത് അധിനിവേശം നടത്തിയവരെല്ലാം  ശ്രമിച്ചു. മുഗളന്‍മാര്‍ ആയുധങ്ങള്‍ ഉപയോഗിച്ചപ്പോള്‍ മിഷനറികള്‍ നവോഥാനത്തിന്റെയും സേവനത്തിന്റെയും പേരിലാണ് ജാതിവ്യവസ്ഥ ഇല്ലാതാക്കാന്‍ നോക്കിയത്. ജാതിബോധം ഉപേക്ഷിക്കുന്നത് രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ് എന്നും പാഞ്ചജന്യം എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ ലേഖനത്തില്‍ പറയുന്നു.

രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനാണ് ജാതി സെന്‍സസ് ആവശ്യപ്പെടുന്നത്. ലോക്സഭ സീറ്റുകള്‍ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നും ലേഖനം പറയുന്നു. 200 വര്‍ഷം സംവരണം നല്‍കിയാല്‍പോലും ജാതീയമായ പിന്നോക്കാവസ്ഥ മാറില്ലെന്ന ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്തിന്റ മുന്‍ നിലപാടിന് വിരുദ്ധമാണ് പാഞ്ചജന്യത്തിലെ ലേഖനം.

ENGLISH SUMMARY:

The caste system is India's unifying factor and a chain that kept various classes of India together after classifying them according to their profession and tradition, Claims RSS