ഭീകരവാദ ബന്ധത്തിന്റെ പേരിൽ നിരോധിക്കപ്പെട്ട ജമാ അത്തെ ഇസ്‌ലാമിയുടെ സ്ഥാനാർഥികളാണ് ദക്ഷിണ കശ്മീരിലെ കറുത്തകുതിരകൾ. സ്വതന്ത്രരായി മൽസരിക്കുന്ന ഇവർ നിരവധി മണ്ഡലങ്ങളിൽ പിഡിപി - നാഷണൽ കോൺഫറൻസ് സ്ഥാനാർഥികൾക്ക് വെല്ലുവിളി ഉയർത്തുന്നു. മുമ്പ് വിഘടനവാദത്തെ പിന്തുണച്ചവരാണ് മൽസരരംഗത്തുള്ളത്.
പുൽവാമ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയാണ് മുൻ ജമാ അത്തെ ഇസ്‌ലാമി കശ്മീർ അംഗമായ ഡോ.താലത് മജീദ് അലി. ഇന്ത്യൻ ജനാധിപത്യത്തിലുള്ള വിശ്വാസവും ഭരണഘടനയോടുള്ള കൂറും പ്രഖ്യാപിക്കുന്നു താലത്. 1987 ലെ തിരഞ്ഞെടുപ്പ് അട്ടിമറി നടന്നില്ലായിരുന്നെങ്കിൽ കശ്മീരിൽ വിഘടനവാദം ശക്തിപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം സംഘടനയ്ക്ക് മേലുള്ള നിരോധനം നീക്കാൻ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. അതേസമയം, 2019 ന് ശേഷം വിഘടനവാദികൾക്കും അവരെ സഹായിക്കുന്നവർക്കടക്കം മേലുള്ള നടപടി കേന്ദ്ര സർക്കാർ കർശനമാക്കിയതാണ് ജമാ അത്തിനെ ലൈൻ മാറ്റാൻ പ്രേരിപ്പിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.