കാണാതായ നായ 250 കിലോമീറ്ററോളം നടന്ന് ഉടമസ്ഥന്‍റെ അടുക്കല്‍ തിരിച്ചെത്തി. ബെലഗാവി ജില്ലയിലാണ് സംഭവം. ദക്ഷിണ മഹാരാഷ്ട്രയിലെ തീർത്ഥാടന പട്ടണമായ പന്ദർപൂരിലെ ആള്‍ക്കൂട്ടത്തിനിടയില്‍ മഹാരാജ് എന്ന് വിളിക്കുന്ന വളര്‍ത്തുനായയെ കാണാതായി. എന്നാല്‍ നായ വടക്കൻ കർണാടകയിലെ ബെലഗാവി ഗ്രാമത്തിലേക്ക് 250 കിലോമീറ്ററോളം തനിയെ യാത്ര ചെയ്തു തന്‍റെ ഉടമയെ തേടിയെത്തി. തിരികെയെത്തിയ സന്തോഷത്തില്‍ പ്രദേശവാസികള്‍ മഹാരാജ് എന്നു വിളിക്കുന്ന നായയെ മാലയിട്ട് വരവേറ്റു.
ജൂണ്‍ മാസത്തിന്‍റെ അവസാനം, മഹാരാജ് എന്ന വളര്‍ത്തുനായ തന്‍റെ ഉടമയായ കമലേഷ് കുംഭറിന്‍റെ ഒപ്പം 'വാരി പദയാത്ര'യ്ക്ക് പണ്ഡർപൂരിലേക്ക് പോയിരുന്നു.
എല്ലാ വർഷവും ആഷാഢ ഏകാദശിയിലും കാർത്തികി ഏകാദശിയിലും താൻ പണ്ഡർപൂർ സന്ദർശിക്കാറുണ്ടെന്ന് കുംഭര്‍ അറിയിച്ചു.ഇത്തവണയും താന്‍ വാരി പദയാത്രയ്ക്കു പോയപ്പോള്‍ നായ കൂടെയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ വളര്‍ത്തുനായയായ മഹാരാജയ്ക്ക് എപ്പോഴും ഭജനകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ്. ഒരിക്കൽ, മഹാബലേശ്വറിനടുത്തുള്ള ജ്യോതിബ ക്ഷേത്രത്തിലേക്കുള്ള മറ്റൊരു പദയാത്രയിലും നായ തന്നോടൊപ്പം ഉണ്ടായിരുന്നതായി ഉടമ വെളിപ്പെടുത്തി.ഒര കൂട്ടം ആളുകള്‍ക്കൊപ്പം നടന്ന ഉടമയെ നായ കിലോമീറ്ററുകളോളം പിന്തുടര്‍ന്നിരുന്നു. വിഠോബ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം നായയെ കാണാതായതായി ശ്രദ്ധയിൽപ്പെട്ടതായി കുംഭർ പറഞ്ഞു. അവനെ അന്വേഷിച്ച് ചെന്നപ്പോൾ, നായ മറ്റൊരു സംഘത്തോടൊപ്പം പോയതാണെന്ന് അവിടെയുള്ള ആളുകൾ തന്നോട് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി.
അവിടെ പ്രദേശത്ത് എല്ലായിടത്തും നായയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നല്ലൊരു വ്യക്തിയുടെ കൂടെയായിരിക്കും അവന്‍ പോയതെന്ന് കരുതി സമാധാനിച്ച് ജൂലൈ 14 ന് കുംഭര്‍ തിരികെ നാട്ടിലേക്കു മടങ്ങി.എന്നാല്‍ വീട്ടില്‍ വന്ന് അടുത്ത ദിവസം തന്നെ വളര്‍ത്തുനായയെ വീടിനു മുന്നില്‍ കണ്ടു. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഉടമയെ നോക്കി വാലാട്ടിയെന്നും നന്നാി ഭക്ഷണം കഴിച്ചെന്നും പൂര്‍ണ ആരോഗ്യവാനായി കാണപ്പെട്ടെന്നും ഉടമ പറഞ്ഞു.
മഹാരാജിൻ്റെ തിരിച്ചുവരവ് താനും ഗ്രാമവാസികളും വിരുന്നോടെ ആഘോഷിച്ചുവെന്ന് കുംഭർ പറഞ്ഞു.വീട്ടിൽ നിന്ന് 250 കിലോമീറ്ററോ അതിൽ കൂടുതലോ അകലെയാണെങ്കിലും നായയ്ക്ക് വഴി കണ്ടെത്താനായത് അത്ഭുതമാണ്. അവനെ നയിച്ചത് പാണ്ഡുരംഗ പ്രഭുവാണെന്ന് ഞങ്ങൾ കരുതുന്നവെന്നും കുംഭര്‍ വ്യക്തമാക്കി.