മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കുളിക്കുന്നയാളെയാണ് താന്‍ വിവാഹം കഴിച്ചതെന്ന് അറിഞ്ഞ നവവധു നാല്‍പത് ദിവസം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ച് വിവാഹമോചനം തേടി. ആഴ്ചയില്‍ ഒരിക്കല്‍ ദേഹത്ത് ഗംഗാജലം തളിക്കുന്നതൊഴിച്ചാല്‍ ഇയാളുടെ ശരീരം വെള്ളം കാണാറില്ലെന്നാണ് ഭാര്യയുടെ ആരോപണം.

ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് നാല്‍പത് ദിവസങ്ങള്‍ക്കിടെ ആറു തവണ മാത്രമാണ് ഭര്‍ത്താവ് കുളിച്ചത്, അതും തന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി. അയാള്‍ അടുത്തേക്ക് വരുമ്പോള്‍ തന്നെ വൃത്തികെട്ട നാറ്റമാണ്. എത്രനാള്‍ സഹിച്ച് ജീവിക്കാന്‍ പറ്റും? അതുകൊണ്ട് വിവാഹമോചനമാണ് നല്ലത് എന്ന് യുവതി പറയുന്നു.

പൊലീസില്‍ യുവതി പരാതിയും നല്‍കി. വൃത്തിയില്ലായ്മയ്ക്കൊപ്പം സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. ഭാര്യ പിണങ്ങിപ്പോയതോടെ ഇനി വൃത്തിയായി നടന്നോളം, കുളിച്ചോളം എന്ന് ഭര്‍ത്താവ് പറഞ്ഞതായി വിവാഹമോചനത്തിനു മുന്‍പ് നടത്തിയ കൗണ്‍സിലിങിനിടെ യുവാവ് പറഞ്ഞതായി കൗണ്‍സിലര്‍ പറഞ്ഞു. പക്ഷേ ഇനി അയാള്‍ക്കൊപ്പം ജീവിക്കാനാവില്ലെന്ന നിലപാടിലുറച്ചാണ് യുവതി. കൗണ്‍സിലിങിന്‍റെ ആദ്യ സിറ്റിങ് കഴിഞ്ഞു. ഒരാഴ്ചയ്ക്കു ശേഷം ഇരുവരോടും വീണ്ടും വരാന്‍ പറഞ്ഞതായും കൗണ്‍സിലര്‍ വ്യക്തമാക്കി. 

ആഗ്രയില്‍ നിന്നു തന്നെ സമാനമായ മറ്റൊരു സംഭവം കുറച്ചുനാളുകള്‍ക്കു മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരുടെ സ്വഭാവരീതികള്‍ വിവാഹജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ‘കുര്‍ക്കുറെ’ വാങ്ങി നല്‍കിയില്ല എന്ന കാരണത്താല്‍ ഡല്‍ഹിയില്‍ ഒരു യുവതി ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടിയ വാര്‍ത്തയും എത്തിയിരുന്നു. എല്ലാ ദിവസവും ‘കുര്‍ക്കുറെ’ വാങ്ങി നല്‍കാന്‍ ഭാര്യ ആവശ്യപ്പെട്ടത് ഭര്‍ത്താവിനെ ചൊടിപ്പിച്ചു. ഇരുവരും തമ്മില്‍ ഇതിന്‍റെ പേരുപറഞ്ഞ് വഴക്കായി. പിന്നാലെ വിവാഹമോചനത്തിലേക്ക് കടക്കുകയായിരുന്നു.

ENGLISH SUMMARY:

Husband takes a bath only once or twice a month, sprinkles himself with the water from the river Ganga. Forty days after getting married, the woman decided to walk out of the marriage.