vinod-hathras

ഹാഥ്റസ് ദുരന്തത്തിൽ നടുങ്ങി സോഖ്ന ഗ്രാമം. സോഖ്നയിൽ നിന്ന് പൊലിഞ്ഞ് പോയത് 7 ജീവനുകൾ. മകളും ഭാര്യയും അമ്മയും നഷ്ടപ്പെട്ട 45 കാരൻ വിനോദിനെ ആശ്വസിപ്പിക്കാൻ ചുറ്റും കൂടിയവർക്കൊന്നും വാക്കുകളുണ്ടായില്ല. ഒരു ഗ്രാമത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയായിരുന്നു ആ ചിതകൾ കത്തി അമർന്നത്. വീട്ടിൽനിന്ന് രാവിലെ കളിയും ചിരിയും തമാശയും പറഞ്ഞു പോയവരാണ്. വിനോദിൻ്റെ 70 വയസ്സുകാരിയായ അമ്മ ജമന്തി ദേവി ഭോലെ ബാബയുടെ സത്സംഗി ന് പോകാറുണ്ട്. വീട്ടിൽ മറ്റാർക്കും ഇത്തരമൊരു വിശ്വാസം ഇല്ല. പതിവില്ലാതെയാണ് 42 വയസ്സുകാരി ഭാര്യ രാജകുമാരിയെയും പത്തു വയസ്സുകാരി മകൾ ഭൂമിയെയും അമ്മ ഒപ്പം കൂട്ടിയത്.  ആ പോക്ക് മരണത്തിലേക്ക് ആയിരുന്നു.

 

ഹാത്രസിലെയും സമീപ ജില്ലകളിലെയും വിവിധ ആശുപത്രികളിൽ നിന്നായാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗ്രാമത്തിലുള്ളവരെല്ലാം ബന്ധുക്കളായതിനാൽ ഉറ്റവരെ അഗ്നിയിലേക്ക് എടുത്തപ്പോൾ ആ ഗ്രാമമൊന്നടങ്കം തേങ്ങി. ഗ്രാമത്തിലെ മറ്റു മൂന്നു കുടുംബങ്ങളിലെ നാല് പേരെ കൂടി ദുരന്തം തട്ടിയെടുത്തു. ഏഴുപേരെ നഷ്ടപ്പെട്ട വേദനയുടെ ആഴങ്ങളിൽ നിന്ന് സോഖ്ന ഗ്രാമത്തിന് എന്നു പുറത്തു കടക്കാനാവും.