ചീട്ടുകൊട്ടാരം കണക്കിന് ബിഹാറിലെ പാലം തകരല്‍ ആവർത്തിക്കുന്നതിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി വ്യക്തമാക്കി. 15 ദിവസത്തിനിടെ 10 പാലങ്ങളാണ് തകർന്നത്. മഴ കനത്തതോടെയാണ് പിടിച്ചു നില്‍ക്കാനാവാതെ പാലങ്ങളത്രയും നിലംപൊത്തിയത്. സരൺ ജില്ലയിൽ ഗണ്ഡകി നദിക്കു കുറുകെയുള്ള പാലമാണ് ഒടുവിൽ തകർന്നത്.
സരണിലെ വിവിധ ഗ്രാമങ്ങളെ സിവാൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 15 വർഷം പഴക്കമുണ്ട്. ബുധനാഴ്ച സരണിലെ മറ്റു രണ്ടു ചെറിയ പാലങ്ങളും തകർന്നിരുന്നു. മറ്റ് ആറ് ജില്ലകളിലും പാലങ്ങൾ തകർന്നു. തകർന്ന എല്ലാ പാലങ്ങളുടെയും നിർമാണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സർക്കാർ.
കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളുടെയും സർവേ നടത്താനും നിർദേശിച്ചിരുന്നു.