രൂക്ഷമായ പ്രളയത്തില്‍ മുങ്ങിയ അസമില്‍ മനുഷ്യരെപ്പോലെ വന്യമൃഗങ്ങളും രക്ഷതേടി അലയുകയാണ്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്‍റെ സാന്നിധ്യത്താല്‍ പ്രശസ്തമായ കാസിരംഗ ദേശീയോദ്യാനത്തിന്‍റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായതോടെ വന്‍തോതില്‍ മൃഗങ്ങള്‍ ചത്തതായാണ് റിപ്പോര്‍ട്ട്. മൃഗങ്ങള്‍ ജനവാസ മേഖലകളിലേക്കുമിറങ്ങുന്നുണ്ട്.
ശൗര്യമില്ലാതെ ജീവരക്ഷാര്‍ഥം അലയുന്ന കാണ്ടാമൃഗങ്ങളും കാട്ടാനകളും. കരകാണാതെ മുങ്ങിത്താഴ്ന്ന കലമാനുകള്‍. രക്ഷതേടി കാടുവിട്ടിറങ്ങുന്ന കടുവകള്‍ .. വെള്ളപ്പൊക്കത്തിലെ ദുരിതക്കാഴ്ച നീളുകയാണ്. കാണ്ടാമൃഗക്കുഞ്ഞിനും കലമാനുകള്‍ക്കുമുള്‍പ്പെടെ 17 വന്യമൃങ്ങള്‍ക്കാണ് വെള്ളപ്പൊക്കത്തില്‍ ജീവന്‍നഷ്ടപ്പെട്ടത്. 72 മൃഗങ്ങളെ ജീവനക്കാര്‍ രക്ഷപെടുത്തി. മുപ്പതിലേറെ മൃഗങ്ങള്‍ ചികില്‍സയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനും ചികില്‍സയ്ക്കുമായി പ്രത്യേക സംഘംതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
കാസിരംഗയിലെ 233 വന ക്യാമ്പുകളിൽ 141ഉം വെള്ളത്തിനടിയിലാണ്. ഒറാങ് ദേശീയോദ്യാനത്തിലും വെള്ളംകയറി. ഒരു മാസത്തിനിടെ രണ്ടാംതവണയാണ് അസമില്‍ പ്രളയം നാശം വിതയ്ക്കുന്നത്.