കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജിലെ വനിത റെസിഡന്റ് ഡോക്‌ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സി.ബി.ഐയുടെ അന്വേഷണ പുരോഗതി റിപ്പോർട്ടും ആശുപത്രി ആക്രമിച്ചതിൽ ബംഗാൾ സർക്കാരിന്റെ റിപ്പോർട്ടും കോടതി പരിശോധിക്കും. സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹർജി ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ചൊവ്വാഴ്ച ഹർജിയിൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായി കോടതി കർമ സമിതിയെ നിയോഗിച്ചിരുന്നു. കേസിൽ ബംഗാൾ സർക്കാരിനെയും സംസ്ഥാന പോലീസിനെയും രൂക്ഷമായി വിമർശിച്ച കോടതി നടപടിക്കായി ഇനിയുമൊരു ബലാത്സംഗം നടക്കാൻ കാത്തിരിക്കരുതെന്ന മുന്നറിയിപ്പും നൽകി.