TOPICS COVERED

രണ്ട് ദിവസമായി പെയ്ത് അതിശക്തമായ മഴയിൽ പ്രളയത്തിലാണ് ആന്ധ്രാപ്രദേശിൻറെയും തെലങ്കാനയുടെയും തെക്കൻ ഭാഗങ്ങൾ. ബംഗാൾ ഉൾക്കടലിൽ ഒഡീഷയ്ക്കു സമീപം രൂപംകൊണ്ട ന്യൂനമർദ്ദമാണ് തെലുങ്ക് സംസ്ഥാനങ്ങളെ കാര്യമായി ബാധിച്ചത്. ആന്ധ്രയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ വിജയവാഡ അടക്കം വെള്ളത്തിൽ മുങ്ങി. പ്രളയത്തിൽ കഴുത്തറ്റം വെള്ളത്തിൽ പ്ലാസ്റ്റിൽ കുട്ടയിൽ പെൺകുഞ്ഞിനെ രക്ഷിക്കുന്ന വിഡിയോ ദുരന്തത്തിന്റെ തീവ്രത കാണിക്കുന്നതാണ്.

ഹൈ-ആം​ഗിളിൽ നിന്നുള്ള വിഡിയോയിൽ സ്പോഞ്ചിൽ പ്ലാസ്റ്റിക്ക് കുട്ടയില്‍ കിടത്തിയാണ് പെൺകുട്ടിയുമായുള്ള രക്ഷാപ്രവർത്തനം. വെള്ളംകയറിയതോടെ കുടുംബം ഒന്നടങ്കം രക്ഷപ്പെടുന്നതാണ് വിഡിയോ. രണ്ട് പുരുഷന്മാർ കുട്ട തള്ളിനീക്കുന്ന വിഡിയോ വിജയവാഡയിലെ സിങ് ന​ഗറിൽ നിന്നുള്ളതാണ്. 

കനത്ത നാശനഷ്ടമാണ് പ്രളയം വരുത്തിവച്ചത്. ആന്ധ്രയിലും തെലങ്കാനയിലുമായി ഇതുവരെ 27 പേരാണ് പ്രളയത്തിൽ മരണപ്പെട്ടത്.  200 ലധികം കാറുകളും നശിച്ചു. പ്രളയം വലിയ തോതിൽ ബാധിച്ച ന​ഗരമാണ് വിജയവാഡ. ഇവിടെ മാത്രം രണ്ടേമുക്കാൽ ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചു. 323 തീവണ്ടികളാണ് വിജയവാഡയിൽ മാത്രം റദ്ദാക്കിയത്.

കൃഷ്ണ ഗോദാവരി നദികൾ കരകവിഞ്ഞതോടെ പ്രധാന അണക്കെട്ടുകൾ തുറന്നുവിട്ടു. ലക്ഷക്കണക്കിന് പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. വ്യോമസേനയുടെ നേതൃത്വത്തിൽ 48 എൻഡിആർഎഫ്, എസ്‍ഡിആർഎഫ് സംഘങ്ങളുമായാണ് രക്ഷാപ്രവർത്തനം. 17 മെഡിക്കൽ ക്യാമ്പുകളാണ് ഇതുവരെ ആരംഭിച്ചത്. 

ENGLISH SUMMARY:

Andhra Flood; Baby girl rescued in plastic basket from neck deep flood water