സനാതന ധര്‍മ്മ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ദ്രാവിഡ നേതാക്കളായ പെരിയാറിന്റേയും ,മുന്‍ മുഖ്യമന്ത്രിമാരായ സിഎന്‍ അണ്ണാദുരൈ, എം കരുണാനിധി എന്നിവരുടേയും ആശയങ്ങളാണ് താന്‍ പങ്കുവച്ചതെന്നും ഉദയനിധി പറയുന്നു. 2023 സെപ്റ്റംബറിലാണ് ഉദയനിധിയുടെ സനാതന പരാമര്‍ശം വിവാദമായത്.
സനാതന ധര്‍മ്മത്തില്‍ സ്ത്രീകളെ വീടിനു പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല, പഠിക്കാന്‍ അനുമതിയില്ലായിരുന്നു, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടേണ്ടിയിരുന്നു, ഇതിനെല്ലാം എതിരെയാണ് പെരിയാര്‍ പ്രതിഷേധിച്ചതും പ്രതികരിച്ചതും. തന്റെ വാക്കുകള്‍ വിവാദമാക്കി തമിഴ്നാട്ടില്‍ മാത്രമല്ല രാജ്യത്തുടനീളം തനിക്കെതിരെ കേസെടുത്തു. മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കലൈഞ്ജറുടെ പേരമകനായ താന്‍ മാപ്പ് പറയില്ലെന്ന് ഉദയനിധി പറഞ്ഞു.
സനാതന ധര്‍മ്മം ഡെങ്കു, മലേറിയ പോലെയാണെന്നും അവ എന്നന്നേക്കുമായി ഇല്ലാതാക്കണമെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം വിവാദമായ ഉദയനിധിയുടെ പരാമര്‍ശം. ഈ പരാമര്‍ശം വലിയതോതില്‍ വിവാദമായി. ഹിന്ദി സംസ്ഥാനത്ത് അടിച്ചേൽപ്പിക്കാനുള്ള ശ്രമവും ഇപ്പോള്‍ നടക്കുന്നുണ്ടെന്ന് ഉദയനിധി പറഞ്ഞു. സംസ്ഥാന ഗീതത്തിലെ ചില വാക്കുകള്‍ ദൂരദര്‍ശന്‍ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത് ഇതിന്റെ ഭാഗമായാണെന്നും ഉദയനിധി പറയുന്നു.